റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ബിജാപൂരിലെ ജബേലി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ട് വനിതാ കമ്യൂണിസ്റ്റ് ഭീകരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
രാവിലെ ആറ് മണിയോടെയായിരുന്നു ജബേലി ഗ്രാമത്തിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കായി ഇന്നലെ രാത്രിയാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. രാത്രി മുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ ഭീകരരുടെ താവളം സേന കണ്ടെത്തുകയായിരുന്നു. സേനാംഗങ്ങൾ താവളം വളഞ്ഞതോടെ രക്ഷപ്പെടുന്നതിനായി ഭീകരർ വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡും, സിആർപിഎഫും ചേർന്നാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ രണ്ട് വനിതകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടൽ പ്രദേശത്തു നിന്നും നാടൻ തോക്ക്, 9 എംഎം പിസ്റ്റൽ, കോർഡെക്സ് വയർ, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ മറ്റ് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
Comments