തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചു നിന്നാണ് സർക്കാർ വികസന പദ്ധതികൾ നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു.അതിനായി ഓരോ മേഖലയിലും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 വർഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോൾ തന്നെ ഒരു രൂപരേഖ തയ്യാറാക്കണം. അതിന്റെ ഭാഗമായി സിപിഐഎം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എൽഡിഎഫിൽ ചർച്ച ചെയ്യും. അങ്ങനെ എൽഡിഎഫിന്റെ ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. ഇതോടൊപ്പം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവർക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരമുണ്ടാക്കുമെന്ന് കോടിയേരി കൂട്ടിച്ചേർത്തു.
അതെല്ലാം തന്നെ പരിഗണിച്ചിട്ടായിരിക്കും എൽഡിഎഫ് രേഖയ്ക്ക് അന്തിമ രൂപം കൊടുക്കുന്നത്. അതിന് സഹായകരമായ പാർട്ടിയുടെ കാഴ്ചപ്പാടാണ് സംസ്ഥാന സമ്മേളനം ആവിഷ്കരിച്ച് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കകത്ത് യാതൊരുവിധ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതായി. കേന്ദ്രീകൃതമായ നേതൃത്വത്തിൻ കീഴിൽ സിപിഐ എം പ്രവർത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടർച്ചയായി നടന്ന ഇടപെടലിന്റെ ഭാഗമായി വന്ന മാറ്റമാണ്. ആ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും സംസ്ഥാന സമ്മേളനമെന്ന് കോടിയേരി വ്യക്തമാക്കി.സംസ്ഥാന സമ്മേളനത്തിൽ ആര് പതാക ഉയർത്തണമെന്നത് നാളെ 4 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments