ഹൈദരാബാദ്: ബി.ഫാം വിദ്യാർത്ഥികൾ യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥ് ആണ് മരിച്ചത്. ഇയാളെ നെല്ലൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി.ഫാം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മസ്താൻ, ജീവ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ശ്രീനാഥിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തിയത്. ഫാർമസി വിദ്യാർത്ഥികളാണ് യുവാവിന്റെ മരണത്തിന് പിന്നിലെന്നും പോലീസ് കണ്ടെത്തി. ലോഡ്ജ് മുറിയിൽ വെച്ച് തന്നെയായിരുന്നു ഇയാളെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയത് എന്ന് പോലീസ് പറയുന്നു.
ഹൈദരാബാദിൽ തനിച്ച് താമസിച്ചിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ബി.ഫാം വിദ്യാർത്ഥികളായ മസ്താനെയും, ജീവയെയും പരിചയപ്പെട്ടത്. തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന ആഗ്രഹം ഇയാൾ ഇവരുമായി പങ്കുവെച്ചു. മുംബൈയിൽ പോയി ശസ്ത്രക്രിയ നടത്താനാണ് യുവാവ് തീരുമാനിച്ചിരുന്നത്. എന്നാൽ ബി.ഫാം വിദ്യാർത്ഥികൾ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നടത്തി തരാം എന്ന് വാഗ്ദാനം നൽകി ഇയാളെ ലോഡ്ജിലേയക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Comments