ഇസ്ലാമാബാദ് : യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിനുള്ള തിരക്കിലാണ് ഇന്ത്യ. ഇതിനായി ഓപ്പറേഷൻ ഗംഗ എന്ന പേരിൽ രക്ഷാദൗത്യവും ആരംഭിച്ചു കഴിഞ്ഞു .
എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തുന്നത്. എന്നാൽ യുക്രെയ്നിൽ നിന്നെത്തുന്ന ഇന്ത്യൻ വിമാനങ്ങൾക്കായി വ്യോമാതിർത്തി തുറന്ന് നൽകുകയാണ് പാകിസ്താൻ . യുക്രെയ്നിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പരസ്പരം സഹായിക്കുകയാണെന്ന് പൈലറ്റുമാർ പറയുന്നു . ഒപ്പം മോദി സർക്കാരിന്റെ ശക്തമായ സമ്മർദ്ദവുമുണ്ട് .
റൊമാനിയ, ഹംഗറി വഴിയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കുന്നത്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് 240, 198 യാത്രക്കാരുമായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഞായറാഴ്ച ഡൽഹിയിലെത്തി. ഈ വിമാനങ്ങൾ പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റുകളായാണ് സർവീസ് നടത്തിയത്. 240 പേരെ കൊണ്ടുവന്ന വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ അചിന്ത് ഭരദ്വാജ്, പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ എയർ ട്രാഫിക് കൺട്രോളും (എടിസി) ഒഴിപ്പിക്കൽ ദൗത്യത്തെ പിന്തുണച്ചതായി പറഞ്ഞു.
‘ റൊമാനിയ മുതൽ ഡൽഹി വരെയും ടെഹ്റാൻ മുതൽ പാകിസ്താൻ വരെയും എല്ലാ എടിസി നെറ്റ്വർക്കുകളും ഞങ്ങളെ പിന്തുണച്ചിരുന്നു. ഒരു കാരണവും ചോദിക്കാതെ പാകിസ്താൻ ഞങ്ങൾക്ക് നേരിട്ടുള്ള വിമാന മാർഗവും നൽകി. ഇതും സമയം ലാഭിച്ചു. ഞങ്ങൾ റൊമാനിയ വഴിയല്ല പറക്കുന്നത്, എന്നാൽ എടിസിയും സർക്കാരും തമ്മിൽ നല്ല ഏകോപനം ഉണ്ടായിരുന്നു.‘ അചിന്ത് ഭരദ്വാജ് പറഞ്ഞു. ലണ്ടനിൽ കൊടുങ്കാറ്റിനു നടുവിൽ വിമാനം ഇറക്കി ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയ പൈലറ്റാണ് ഭരദ്വാജ്.
4 വിമാനങ്ങളിലായി ഇതുവരെ 1147 പേരെ യുക്രെയ്നിൽ നിന്ന് രക്ഷപ്പെടുത്തി. 240 ഇന്ത്യൻ പൗരന്മാർ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ശനിയാഴ്ച റൊമാനിയയിൽ നിന്നുള്ള ആദ്യ വിമാനം 219 ഇന്ത്യൻ വിദ്യാർത്ഥികളുമായി മുംബൈയിലെത്തി. റൊമാനിയയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ അഞ്ച് പൈലറ്റുമാർ, 14 ക്യാബിൻ ക്രൂ, മൂന്ന് എയർക്രാഫ്റ്റ് എഞ്ചിനീയർമാർ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.
Comments