തിരുവനന്തപുരം: കാർ അടിച്ച് തകർത്ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കോവളം എംഎൽഎ എം വിൻസെന്റ്. അക്രമിയായ സന്തോഷ് മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് പോലീസ് ബോധപൂർവ്വം ചിത്രീകരിക്കുകയാണെന്നും പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് പിടികൂടിയപ്പോൾ യുവാവ് മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയായിരുന്നുവെന്ന് എംഎൽഎ ആരോപിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎൽഎയുടെ വീടിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ച് തകർത്തത്. സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു.
കമ്പിപ്പാര ഉപയോഗിച്ചാണ് കാർ തകർത്തത്.മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് യുവാവ് കാർ അടിച്ച് തകർത്തത്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് സ്റ്റേഷനിലുമായി നിരന്തരമായ പരാതി നൽകുന്ന ശീലം സന്തോഷിനുണ്ടെന്നും. പക്ഷെ ഇതേവരെ കേസുകളിലൊന്നും പ്രതിയായിട്ടില്ലെന്നും ബാലരാമപുരം പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി സന്തോഷ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്ന് സന്തോഷിന്റെ അമ്മ പറഞ്ഞതായി പോലീസ് കൂട്ടിച്ചേർത്തു.
Comments