ന്യൂഡൽഹി: യുക്രെയൻ രക്ഷാ ദൗത്യത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവര ങ്ങൾ ധരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളടക്കം വിവരിച്ചത്. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായാണ് ക്യാബിനറ്റ് സെക്രട്ടറിയുടെ യോഗം വെർച്വലായി നടന്നത്. പ്രധാനമന്ത്രി നടത്തിയ ഉന്നതതല യോഗത്തിന് തൊട്ടുപിന്നാലെയാണ് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ ബന്ധപ്പെട്ടത്. യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ ധരിപ്പിച്ച കേന്ദ്രസർക്കാർ പ്രതിനിധി നിലവിൽ വിമാനങ്ങളയച്ച വിവരങ്ങളും വിവിധ രാജ്യങ്ങളിലെ എംബസി വിവരങ്ങളും ധരിപ്പിച്ചു.
യുക്രെയ്നിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി പോയ മുഴുവൻ പേരുടേയും ലിസ്റ്റ്ശേഖരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ജില്ലാതലത്തിൽ കളക്ടർമാർ വഴി അതാത് ജില്ലകളിലെ വിവരങ്ങളുമായി ഒത്തുനോക്കാനും നിർദ്ദേശം നൽകി. ജില്ലകളിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ അടിയന്തിരമായി കാണാനും കേന്ദ്രസർക്കാർ നൽകുന്ന വിവരങ്ങൾ കൈമാറാനും നിർദ്ദേശം നൽകി.
നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിന് മേൽ നോട്ടം വഹിക്കാൻ കേന്ദ്രമന്ത്രിമാരെ നിയോഗിച്ച വിവരവും ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയ മോൾഡോവ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഹംഗറി, കേന്ദ്ര നിയമകാര്യമന്ത്രി കിരൺ റിജിജു സ്ലോവാക്യ, മുൻ പ്രതിരോധ സഹ മന്ത്രിയും നിലവിൽ കേന്ദ്ര ഗതാഗതവകുപ്പ് സഹ മന്ത്രിയുമായ റിട്ട.ജനറൽ വി.കെ.സിംഗ് പോളണ്ടിലേക്കുമാണ് പുറപ്പെട്ടിരിക്കുന്നത്.
Comments