മോസ്കോ : ബ്രിട്ടണും ജർമ്മനിയും ഉൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യൻ വിമാനങ്ങളെ യൂറോപ്യൻ രാജ്യങ്ങളുടെയും കാനഡയുടെയും വ്യോമപാതയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. യുക്രെയ്നെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ലോകരാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തിയത്. ഇതോടെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് റഷ്യയും വിലക്കേർപ്പെടുത്തി.
ഓസ്ട്രിയ, അൽബേനിയ, ആൻഗ്വില്ല, ബെൽജിയം, ബൾഗേറിയ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബ്രിട്ടൻ, ഹംഗറി, ജർമ്മനി, ജിബ്രാൾട്ടർ, ഗ്രീസ്, ഡെന്മാർക്ക് ( ഗ്രീൻലാൻഡ്, ഫറോ ദ്വീപുകൾ, ടെറിട്ടോറിയൽ സീ), ജേഴ്സി, അയർലൻഡ്, ഐസ് ലാൻഡ്, സ്പെയിൻ, ഇറ്റലി, കാനഡ, സൈപ്രസ്, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, ഫിൻലാൻഡ്, ഫ്രാൻസ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ വിമാനങ്ങൾക്കാണ് പ്രവേശന വിലക്ക്. നിലവിൽ പ്രത്യേക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ വിമാനങ്ങൾക്ക് റഷ്യയുടെ വ്യോമ പാതയിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ ഈ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല.
നേരത്തെ യൂറോപ്യൻ യൂണിൻ റഷ്യൻ വിമാനങ്ങളെ നിരോധിച്ചിരുന്നു. വിമാന സർവ്വീസുകൾക്ക് വ്യോമ പാത ഉപയോഗിക്കരുത് എന്നായിരുന്നു നിർദ്ദേശം. യൂറോപ്യൻ കമ്പനികളെ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതിൽ നിന്നും വിലക്കിയിരുന്നു. അതേസമയം യുക്രെയ്നും റഷ്യയും ബെലാറസിൽ വെച്ച് സമാധാന ചർച്ച നടത്തുകയാണ്. ലോകം മുഴുവൻ ഈ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.
Comments