കൊല്ലം: വളർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ യൂട്യൂബറും സംഘവും അറസ്റ്റിൽ. കൊല്ലം ചിതറ ഐരക്കുഴി സ്വദേശികളായ റജീഫ്, പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 11-ാംമൈൽ കമ്പംകോട് സ്വദേശി സജിയുടെ ഗർഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
‘ഹംഗ്റി ക്യാപ്റ്റൻ’ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ തോട്ടത്തിൽ മേയാൻ വിട്ട വളർത്തുമൃഗങ്ങളെ കൊന്ന് അവയുടെ ഇറച്ചി എടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു. പ്രദേശത്തുനിന്നും അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കർഷകർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്നും മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും പിടികൂടി. പല കഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ യുട്യൂബ് വീഡിയോകൾ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments