ലക്നൗ : യുപിയിലെ ഗ്രാമപ്രധാൻ ആയ വൈശാലി യാദവ് യുക്രെയ്നിൽ എംബിബിഎസ് പഠിക്കാൻ പോയത് സ്വന്തം നാട്ടുകാർ പോലും അറിയാതെയെന്ന് സൂചന . ഗ്രാമപ്രധാൻ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എന്തുകൊണ്ടാണ് യുക്രെയ്നിലേക്ക് തിരിച്ചുപോയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ് വൈശാലി യാദവിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഗ്രാമപ്രധാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വൈശാലി തന്നെ യുക്രെയ്നിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ ഫെബ്രുവരി 24 ന് പുറത്തുവന്നിരുന്നു. ഇവാനോ ഫ്രാങ്കിവ്സ്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠിക്കുന്ന വൈശാലി യാദവ് തങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും , വിദ്യാർത്ഥികളെ രക്ഷിക്കണമെന്നും ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ ഗ്രാമപ്രധാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം വൈശാലി യാദവ് യുക്രെയ്നിലേക്ക് മടങ്ങിയത് ഗ്രാമവാസികൾക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട് . തങ്ങളുടെ ഗ്രാമപ്രധാന്റെ വീഡിയോ പുറത്ത് വന്ന ശേഷമാണ് വൈശാലി യുക്രെയ്നിൽ ആണെന്ന് ഗ്രാമവാസികൾ അറിയുന്നത് .
കഴിഞ്ഞ വർഷം, വൈശാലി യുക്രെയ്നിൽ ആയിരുന്നപ്പോഴും , ഗ്രാമപ്രധാന്റെ ജോലി തുടർന്നു . ഫണ്ടും വിനിയോഗിച്ചു. എന്നാൽ ഗ്രാമപ്രധാന്റെ അഭാവത്തിൽ ഗ്രാമപഞ്ചായത്ത് എങ്ങനെ ഫണ്ട് വിനിയോഗിച്ചു എന്നാണ് ചോദ്യം . ഇതിനെക്കുറിച്ചും പഞ്ചായത്തീരാജ് അന്വേഷണം നടത്തും.
2021 ഡിസംബറിൽ ഗ്രാമപഞ്ചായത്ത് യോഗങ്ങളിൽ വീഡിയോ കോളുകൾ വഴിയാണ് വൈശാലി പങ്കെടുത്തത് . ഹർദോയ് ജില്ലയിൽ നിന്നും ലക്നൗവിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വൈശാലി കഴിഞ്ഞ മൂന്ന് വർഷമായി യുക്രെയ്നിൽ എംബിബിഎസ് പഠിക്കുകയാണ്.
കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പിതാവും മുൻ ബ്ലോക്ക് പ്രസിഡന്റുമായ മഹേന്ദ്ര സിംഗ് യാദവിനോട് വെളിപ്പെടുത്തിയിരുന്നു. പഠനം പൂർത്തിയാക്കാൻ ഉള്ളതിനാൽ പിതാവ് ആദ്യം സമ്മതിച്ചില്ല. എന്നാൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഗ്രാമപഞ്ചായത്ത് മീറ്റിംഗുകളിൽ പങ്കെടുക്കാമെന്നും യുക്രെയ്നിൽ പഠനം തുടരാമെന്നും നിർബന്ധിച്ച് വൈശാലി പിതാവിനെ കൊണ്ടും സമ്മതിപ്പിക്കുകയായിരുന്നു
യൂറോപ്യൻ യൂണിയനിലുടനീളം ബിരുദം സ്വീകാര്യമായതിനാലാണ് താൻ എംബിബിഎസിനായി യുക്രെയ്ൻ തിരഞ്ഞെടുത്തതെന്നാണ് വൈശാലി പറയുന്നത്. , “ഞാൻ ഇവിടെ കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്കിപ്പോൾ നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് മാത്രമേ ആവശ്യമുള്ളൂ.‘ വൈശാലി പറയുന്നു.
Comments