കീവ്: റഷ്യയുടേയും യുക്രെയ്നിലേയും സൈന്യം തമ്മിൽ രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ഖാർകീവിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ കൈമാറി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പൗരന്മാർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് നിർദ്ദേശത്തിൽ പറയുന്നത്. അപകടകരമായ സാഹചര്യങ്ങളും ഡ്രോണുകളുടെയും യുദ്ധവിമാനങ്ങളുടെയും ആകാശ ആക്രമണങ്ങളും ഉൾപ്പെടെ അതിജീവിക്കാൻ തയ്യാറായിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഇന്ത്യൻ പൗരന്മാർ മാനസികമായി ശക്തരായിരിക്കണം. പത്ത് വിദ്യാർത്ഥികളുള്ള ചെറിയ ഗ്രൂപ്പുകളായി മാറുകയും വേണം. പാസ്പോർട്ട്, ഐഡി കാർഡുകൾ, മരുന്നുകൾ, ജീവൻ രക്ഷാ മരുന്നുകൾ, ടോർച്ചുകൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ഒരു ചെറിയ കിറ്റ് സൂക്ഷിക്കുന്നത് ഉൾപ്പെടെയുള്ള അതിജീവന മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം നൽകിയ അറിയിപ്പിലുണ്ട്.
ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ഏറ്റവും പ്രധാനമായി, വിദ്യാർത്ഥികൾ അവരുടെ മൊബൈലിലെ എല്ലാ അനാവശ്യ ആപ്പുകളും ഡിലീറ്റ് ചെയ്യണം. ബാറ്ററി ലാഭിക്കുന്നതിന് സംഭാഷണങ്ങൾ കുറഞ്ഞ വോളിയം/ഓഡിയോ മോഡിലേക്ക് പരിമിതപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഒരാൾക്ക് പുറത്തേക്ക് പോകണമെങ്കിൽ റോഡിന്റെ വശങ്ങളിലൂടെ, കെട്ടിടങ്ങളുടെ മറവിനോട് ചേർന്ന് നടക്കണം. ടാർഗെറ്റ് ചെയ്യപ്പെടാതിരിക്കാനും റോഡ് മുറിച്ചുകടക്കാതിരിക്കാനും ശ്രദ്ധിക്കണം. വെള്ളക്കൊടി കയ്യിൽ വെയ്ക്കാനും റഷ്യയിലെ രണ്ടോ മൂന്നോ വാക്യങ്ങൾ പഠിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. (ഉദാ: ഞങ്ങൾ വിദ്യാർത്ഥികളാണ്, ഞങ്ങൾ പോരാളികളല്ല, ഞങ്ങളെ ഉപദ്രവിക്കരുത്, ഞങ്ങൾ ഇന്ത്യയിൽ നിന്നാണ്). മനോഹർ പരീഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസ് ആണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.
അഭയകേന്ദ്രങ്ങളിൽ നിന്നോ ബങ്കറുകളിൽ നിന്നോ അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും മന്ത്രാലയം വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ആയുധങ്ങളോ പൊട്ടാത്ത ഷെല്ലുകളോ എടുക്കരുത്, സൈനിക വാഹനങ്ങളായോ ആയുധധാരികളുമായോ ഒപ്പമുള്ള ചിത്രങ്ങളോ സെൽഫികളോ എടുക്കരുത്, പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കരുത്, സോഷ്യൽ മീഡിയയിൽ വിഷയത്തിൽ അഭിപ്രായം പറയരുതെന്നും നിർദ്ദേശമുണ്ട്.
Comments