ന്യൂഡൽഹി ; പ്രത്യേക വിമാനത്തിൽ ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്നിൽ നിന്ന് സുപ്രീം കോടതിയിൽ ഹർജി നൽകി ഇന്ത്യൻ വിദ്യാർത്ഥിനി ഫാത്തിമ അഹാന . ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ യുക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളടക്കം നിരവധി പേരെയാണ് സർക്കാർ രാജ്യത്ത് എത്തിക്കുന്നത് . ഇതിനിടയിലാണ് ഫാത്തിമ അഹാനയുടെ ഹർജി.
യുക്രെയ്നിലെ ഒഡെസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ അഹാന മുഹമ്മദ് അഷ്റഫ് . യുവതി സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന
എയർ ഇന്ത്യ ഒഴിപ്പിക്കൽ വിമാനത്തിനായി റൊമാനിയയിലേക്കുള്ള യാത്രാമധ്യേ മോൾഡോവയിലെ ചെക്ക് പോയിന്റിൽ കുടുങ്ങിയ ഇവർക്ക് ചെക്ക് പോയിന്റ് കടക്കാൻ അവസരം ഒരുക്കണമെന്നും ഹർജിയിൽ പറയുന്നു.
ഫാത്തിമ അഹാന മുഹമ്മദ് അഷ്റഫും മറ്റ് 250 മെഡിക്കൽ വിദ്യാർത്ഥികളും ഭാഗത്തുള്ള മോൾഡോവ അതിർത്തിയിൽ കുടുങ്ങിയതായി ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ എഎം ദാർ, അഡ്വ ഡാനിഷ് മജിദ് ദാർ, അഭിഭാഷകൻ അഭയ് ആനന്ദ് ജെന എന്നിവരാണ് ഹർജി സമർപ്പിച്ചത്.
അതേസമയം കുടുങ്ങിയ മറ്റ് 250 വിദ്യാർത്ഥികളോടൊപ്പം ഹർജിക്കാരിയും റൊമാനിയയിലേക്ക് കടന്നിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഉത്തരവുകൾ ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയും പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.എന്നാൽ കേസിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചും സാഹചര്യം മുതലെടുത്ത് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് അഭിഭാഷകൻ വിശാൽ തിവാരിയെ രൂക്ഷമായി വിമർശിച്ചു. തിവാരി മുമ്പ് നിരവധി പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചിരുന്നുവെന്ന് സുപ്രീം കോടതി വെബ്സൈറ്റിൽ കണ്ടതായി ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
“നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പേപ്പർ കട്ടിംഗുകളും മറ്റും ഉപയോഗിച്ച് അപേക്ഷകൾ ഫയൽ ചെയ്യുന്ന രീതി ഇതല്ല. ഇതൊരു സെൻസിറ്റീവായ സാഹചര്യമാണെന്ന് നിങ്ങൾക്കറിയാം, ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല, മുതലെടുക്കാൻ ശ്രമിക്കരുത്, ”ചീഫ് ജസ്റ്റിസ് തിവാരിയോട് പറഞ്ഞു.
Comments