കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ 28 കുട്ടികൾ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യുദ്ധബാധിത പ്രദേശങ്ങളിൽ ഏകദേശം 1.5 ദശലക്ഷം കുട്ടികൾ നിരന്തരമായ ഷെല്ലാക്രമണങ്ങൾക്ക് സാക്ഷിയാകുന്നുണ്ടെന്നും യുക്രെയ്ൻ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം 9,600 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. 251 റഷ്യൻ ടാങ്കുകൾ തകർത്തതായും യുക്രെയ്ൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 33 യുദ്ധവിമാനങ്ങൾ, 50 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, 2 ബോട്ടുകൾ, 37 ഹെലികോപ്റ്ററുകൾ, 404 കാറുകൾ, 60 ഫ്യുവൽ ടാങ്കുകൾ, 18 ആന്റി എയർക്രാഫ്റ്റ് വാർഫെയർ തുടങ്ങിയവയും റഷ്യയ്ക്ക് നഷ്ടമായതായി യുക്രെയ്ൻ പറയുന്നു.
കൂടാതെ യുക്രെയ്ൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രെ സുഖൊവെസ്കിയും കൊല്ലപ്പെട്ടു. ഇക്കാര്യം പിന്നീട് റഷ്യ സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. മേജർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. ഖാർകീവിൽ നടന്ന ഏറ്റുമുട്ടലിനിടെയാണെന്നാണ് സൂചന. യുക്രെയ്ന് നേരെ നടത്തിയ ആക്രമണത്തിൽ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സുഖൊവെസ്കി.
Comments