മലപ്പുറം: ആഡംബര വാഹനങ്ങളിലെത്തി കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് പോലീസ് വലയിലായി. മഞ്ചേരി പോലീസിന്റെ ഉറക്കം കെടുത്തിയ തൃശ്ശൂർ അണ്ടത്തോട് ചെറായി തൊട്ടുങ്ങൽ ഷജീറിനെയാണ് നിരവധി നാളത്തെ പരിശ്രമത്തിനൊടുവിൽ പോലീസ് പിടികൂടിയത്.
മഞ്ചേരി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജിയുടെ വീട്ടിലടക്കം മോഷണം നടത്തിയത് ഷജീറാണെന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുകയാണ്. മഞ്ചേരി തുറക്കൽ ബൈപ്പാസ് റോഡിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. മോഷണം നടത്തുന്നതിനായി ആഡംബര കാറിൽ വരുമ്പോഴായിരുന്നു അറസ്റ്റ്.
പ്രതി പിടിയിലായതോടെ മഞ്ചേരി നഗരസഭാ പരിധിയിൽ നടന്ന നിരവധി കവർച്ചാ കേസുകൾക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു. 2007 മുതൽ കവർച്ച നടത്തുകയായിരുന്നു ഷജീർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ച് തൊട്ടടുത്തുള്ള പ്രദേശത്ത് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.
കവർച്ചക്കായി ആഡംബര കാറും ബൈക്കും ഉപയോഗിക്കുന്നു. കളവ് മുതൽ വിറ്റ പണം ഉപയോഗിച്ചാണ് ഇവ സ്വന്തമാക്കിയത്. ഈ രണ്ട് വാഹനങ്ങളും 30 പവൻ സ്വർണവും വാച്ചുകളും ടാബ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതിയ്ക്കെതിരെ വടക്കേക്കാട്, പൊന്നാനി, പെരുമ്പടപ്പ്, ചാവക്കാട്, ആലുവ, ഗുരുവായൂർ, എറണാകുളം നോർത്ത് സ്റ്റേഷനുകളിലായി മോഷണ കേസുകൾ നിലവിലുണ്ട്.
Comments