തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അതേസമയം മഴ മുന്നറിയിപ്പ് ഇല്ല.
ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവം ആണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം. നിലവിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് 310 കിലോ മീറ്റർ വടക്ക് കിഴക്കായും, നാഗപട്ടണത്തിന് 300 കിലോ മീറ്റർ കിഴക്ക്- തെക്ക് കിഴക്കായും, പുതുച്ചേരിയിൽ നിന്നും 320 കിലോ മീറ്റർ കിഴക്ക്- തെക്ക് കിഴക്കായും, ചെന്നൈയിൽ നിന്ന് 390 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കുമായാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നൽകൂടി ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നൽ ഉണ്ടാകുക. അതിനാൽ ഈ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Comments