തൃശൂർ: കാലിൽ ചുറ്റിപ്പിണഞ്ഞ അണലിയുടെ കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി. നൈതിക് ഷോബി എന്ന് വിദ്യാർത്ഥിയാണ് ആ ഭാഗ്യവാൻ.നഗരമദ്ധ്യത്തിലെ മോഡൽ ബോയ്‌സ് സ്‌കൂൾ വളപ്പിൽ വെച്ചാണ് നൈതികിന്റെ കാലിൽ അണലി ചുറ്റിപ്പിണഞ്ഞത്.
പാമ്പ് കാലിൽ ചുറ്റിപ്പിണഞ്ഞത് അറിഞ്ഞ ഉടൻ പാമ്പിനെ കുടഞ്ഞെറിഞ്ഞത് വലിയ അപകടം ഒഴിവാക്കി. കാലിൽ മുറിവ് കണ്ടെങ്കിലും വിദഗ്ധ പരിശോധനയിൽ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്നു വ്യക്തമായി.വലിയ അപകടത്തിൽപ്പെട്ടപ്പോഴും നൈതിക് കാട്ടിയ മനോധൈര്യത്തെ പ്രശംസിക്കുകയാണ് ആളുകൾ.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂളിന്റ പിൻവശത്തെ ഗേറ്റിന് സമീപം നിർമ്മാണ സാമഗ്രഹികളും മറ്റും കൂട്ടിയിട്ടതിന് സമീപം പുൽപ്പടർപ്പുള്ള ഭാഗത്തിനരികിലൂടെ നടക്കുകയായിരുന്നു നൈതിക്. ക്ലാസ് മുറി ലക്ഷ്യം വെച്ച് നടക്കുന്നതിനിടെ കാലിൽ എന്തോ തടഞ്ഞത് പോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പ് കാലിൽ ചുറ്റിപ്പിണയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഷൂസ് ധരിച്ച കാൽപാദത്തിലേക്ക് കടിയേൽക്കുന്നതിന് മുൻപ് തന്നെ നൈതിക് പാമ്പിനെ കുടഞ്ഞെറിയുകയായിരുന്നു.
വിഷപ്പാമ്പുകളുടെ ഗണത്തിൽ ഏറ്റവും അപകടകാരികളായ നാല് വിഭാഗം പാമ്പുകളിൽ ഒന്നാണ് അണലി. ഏത് ദിശയിലേക്കും അതിവേഗം ആക്രമിക്കാനുള്ള കഴിവാണ് അണലിയെ അപകടകാരിയാക്കുന്നത്. വലിയ വിഷപ്പല്ലായതിനാൽ മുറിവും വലുതായിരിക്കും.കേരളത്തിൽ പാമ്പു കടിയേറ്റുള്ള മരണങ്ങളിൽ 80 ശതമാനവും സംഭവിക്കുന്നത് അണലിയുടെ കടിയേറ്റാണ്. രക്ത ചംക്രമണ വ്യവസ്ഥയെയാണ് അണലി വിഷം ബാധിക്കുക. അണലിയുടെ കടിയേറ്റാൽ കിഡ്നിയുടെ പ്രവർത്തനവും തടസപ്പെടും.
Comments