ഇസ്ലമാബാദ്: യുക്രെയ്നിൽ നിന്നും 1456 വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി പാകിസ്താൻ. റഷ്യൻ അധിനിവേശത്തിന് പിന്നാലെ നിരവധി പാക് പൗരന്മാരാണ് യുക്രെയ്നിൽ കുടുങ്ങി കിടക്കുന്നത്. ഒൻപത് ദിവസം കൊണ്ട് 1456 പാക് വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് യുക്രെയ്നിലെ പാകിസ്താൻ എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു.
‘കഴിഞ്ഞ ഒൻപത് ദിവസമായി 24 മണിക്കൂറും കഠിനമായി പ്രവർത്തിക്കുകയാണ്. 1456 പേരെ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമിക്കുകകയാണ്. ഒൻപത് വിദ്യാർത്ഥികൾ അവരുടെ സ്വന്തം വഴിയിൽ രാജ്യത്തേക്ക് എത്തുകയാണ്. ദുർഘടമായ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന 37 പേരെ ഒഴിപ്പിക്കാൻ എല്ലാഭാഗത്ത് നിന്നും ശ്രമിക്കുന്നുണ്ടെന്നും പാകിസ്താൻ എംബസ്സി ട്വിറ്ററിൽ കുറിച്ചു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള കനത്ത പോരാട്ടത്തിനിടയിൽ നിരവധി പാക് വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. 2,000ൽ അധികം വിദ്യാർത്ഥികൾ യുക്രെയ്നിൽ ഉണ്ടെന്നാണ് വിവരമെന്നും പാകിസ്താൻ പറഞ്ഞു. അതിനിടെ പാകിസ്താൻ, തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളേയും അതിർത്തിയിലേക്ക് കടക്കാൻ ഇന്ത്യ സഹായിച്ചിരുന്നു.
Comments