മോസ്കോ : റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി റഷ്യ. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ഇതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റോക്ക് തീർന്ന് പോകുന്ന അവസ്ഥയാണ്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് ഭരണകൂടം അറിയിച്ചു.
യുക്രെയ്നെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോകരാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് റഷ്യയുടെ നടപടി. പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം റഷ്യയുടെ ഇറക്കുമതിയെ വൻ തോതിൽ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ഉപയോഗത്തിന് ആവശ്യമായതിനേക്കാൾ കൂടിയ അളവിൽ അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങിയ കേസുകൾ ഉണ്ടായിട്ടുണ്ട്. ഇത് പുനർവിൽപ്പന ലക്ഷ്യമിട്ടാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു. റൊട്ടി, അരി, ധാന്യമാവ്, മുട്ട, ചിലയിനം മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് നിയന്ത്രണങ്ങൾക്ക് വിധേയമായ അവശ്യസാധനങ്ങൾ.
അതേസമയം റഷ്യൻ കറൻസിയായ റൂബിളിന്റെ വില രാജ്യത്ത് താഴുമെന്ന ഭീതിയിലാണ് ജനങ്ങൾ. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന റഷ്യയിൽ നിരവധി കരുതൽ നടപടികളാണ് റഷ്യൻ കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്നത്. ഇനിയും യുക്രെയ്ൻ ആയുധം താഴെ വെച്ചില്ലെങ്കിൽ ആക്രമണം തുടരും എന്ന നിലപാടിലാണ് റഷ്യ. ആയുധം താഴെ വെക്കാൻ യുക്രെയ്നും തയ്യാറായിട്ടില്ല.
Comments