ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലലായി 613 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും.
2017ലെ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെ പോളിംഗ് ഉണ്ടായിരിക്കുകയുള്ളൂ.
മത്സരത്തിന്റെ അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അഭിപ്രായ സർവ്വേകൾ ബിജെപിയ്ക്ക് അനുകൂലമായിരുന്നു. ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. നാളെ വൈകിട്ടോട് കൂടി എക്സിറ്റ് പോൾ ഫലങ്ങൾ വരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments