റോം : യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശ ശ്രമത്തിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടും രംഗത്ത്. പ്രത്യേക സൈനിക നീക്കമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിശേഷിപ്പിക്കുന്ന നടപടികൾ യുദ്ധം തന്നെയാണ് മാർപ്പാപ്പ പറഞ്ഞു. യുക്രെയ്ൻ- റഷ്യ സംഘർഷം 12ാം ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് മാർപ്പാപ്പ വീണ്ടും രംഗത്ത് വന്നത്.
സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര അഭിസംബോധനയ്ക്കിടെയാണ് അദ്ദേഹം റഷ്യ- യുക്രെയ്ൻ വിഷയം പരാമർശിച്ചത്. സൈനിക നീക്കമെന്ന് പുടിൻ വിശേഷിപ്പിക്കുന്ന നടപടികൾ കേവലം സൈനിക നീക്കം മാത്രമല്ല. മറിച്ച് യുദ്ധമാണ്. മരണവും, നാശവും, ദു:ഖവും മാത്രമായിരിക്കും ഇതിന്റെ അനന്തരഫലം. യുക്രെയ്നിൽ നിലവിൽ രക്തപ്പുഴയും കണ്ണീരുമാണ് ഒഴുകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.
യുദ്ധം ഭ്രാന്താണ്. ദയവായി യുദ്ധം അവസാനിപ്പിക്കൂ. ഈ ക്രൂരതകൾ നോക്കൂ. സമാധാനത്തിനായി സാദ്ധ്യമായ സേവനങ്ങൾ എല്ലാം നൽകണം എന്നാണ് ആത്മീയ കാഴ്ചപ്പാട്. ആവശ്യമായവർക്ക് സഹായങ്ങൾ നൽകാൻ രണ്ട് റോമൻ കത്തോലിക്ക കർദിനാൾമാർ യുക്രെയ്നിലേക്ക് പോയിട്ടുണ്ട്. ഓരോ മണിക്കൂർചെല്ലുന്തോറും യുക്രെയ്ന് നമ്മുടെ ആവശ്യം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ ജനങ്ങളുടെ അവസ്ഥകൾ പുറം ലോകത്തെ അറിയിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്കും മാർപ്പാപ്പ നന്ദി പറഞ്ഞു. സ്വന്തം ജീവിതം പോലും അപകടത്തിലാക്കി യുക്രെയ്നിലെ വിവരങ്ങൾ തത്സമയം ലോകത്തിന് മുൻപിൽ എത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരോട് നന്ദി പറയുന്നു. ജനങ്ങൾക്കായി വിവിധ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി.
യുക്രയ്നിൽ റഷ്യ അധിനിവേശ ശ്രമം ആരംഭിച്ചതിന് പിന്നാലെ ശക്തമായ രോഷമാണ് മാർപ്പാപ്പയിൽ നിന്നും ഉണ്ടായത്. റോമിലെ റഷ്യൻ സ്ഥാനപതിയെ നേരിട്ട് കണ്ടായിരുന്നു അദ്ദേഹം അമർഷം അറിയിച്ചത്.
Comments