ചതിയ്ക്കപ്പെട്ട് മുംബൈ മഹാനഗരത്തിലെ ചുവന്ന തെരുവിൽ എത്തിപ്പെടുകയും പിന്നീട് കാമാത്തിപ്പുരയുടെ കിരീടം വെയ്ക്കാത്ത രാഞ്ജിയുമായ ഗംഗുഭായി… വേശ്യാലയങ്ങളുടെ നടത്തിപ്പുകാരിയായിരുന്നപ്പോഴും കെണിയിൽപ്പെട്ട് കാമാത്തിപ്പുരയിലെത്തുന്ന പാവപ്പെട്ട പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്ത ഗംഗുഭായി. ബോംബെ അധോലോകവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അവർ ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതാവസാനം വരെ പോരാട്ടം നയിച്ചു… സംഭവ ബഹുലമായ ഗംഗുഭായിയുടെ ജീവിതം അഭ്രപാളികളിലെത്തിയപ്പോൾ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു…..
ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് ആലിയ ഭട്ട് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയാവാഡി. ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന നോവലിലെ ഒരു കഥയാണിത്. ജയിൻ ബോഷസ് എന്ന മാദ്ധ്യമ പ്രവർത്തകനാണ് ഈ കഥ പറയാൻ എഴുത്തുകാരന് പ്രോത്സാഹനം നൽകിയത്.
നോവലിലെ 13 സ്ത്രീകളിൽ ഒരാളായിരുന്നു ഗംഗുഭായ് എന്ന ഗംഗ ഹർജിവൻദാസ്. ബോളിവുഡ് സിനിമാ ലോകം കീഴടക്കണം എന്ന ആഗ്രഹത്തോടെയാണ് ആ പെൺകുട്ടി ജീവിച്ചത്. 16 ാം വയസ്സിൽ അച്ഛന്റെ അക്കൗണ്ടന്റ് ആയ രാംനിക് ലാലുമായി അവൾ പ്രണയത്തിലായി. തുടർന്ന് അയാളോടൊപ്പം അവൾ ഗുജറാത്തിൽ നിന്നും മുംബൈയിൽ എത്തി. കാമുകനുമായി മുംബൈയിൽ പുതിയ ജീവിതം തുടങ്ങാമെന്ന് ചിന്തിക്കുന്നതിന് മുൻപ് തന്നെ അയാൾ അവളെ ഒരു വേശ്യാലയത്തിൽ കൊണ്ട്പോയി വിറ്റു. 500 രൂപയ്ക്കാണ് അയാൾ ആ പെൺകുട്ടിയെ കഴുക•ാർക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തത്. അവിടെ കുറേയേറെ അക്രമവും പീഡനങ്ങളും ആ പെൺകുട്ടിയ്ക്ക് സഹിക്കേണ്ടി വന്നു. എന്നാൽ പതിയെ പതിയെ ഗംഗുഭായിയുടെ ശക്തി ആർജ്ജിച്ച് തുടങ്ങി. ഗംഗുഭായിയുടെ അധോലോക ബന്ധമാണ് അവരെ കൂടുതൽ പവർഫുൾ ആക്കിയത്.
മുംബൈ നഗരത്തെ അടക്കിഭരിച്ചിരുന്ന മൂന്ന് ഡോണുകളായിരുന്നു ഹാജി മസ്താൻ, വരദരാജ മുതലിയാർ, കരീം ലാല. ഒരിക്കൽ കരീം ലാലയുടെ ഗ്യാങ്ങിലെ ഒരാൾ ഗംഗുഭായിയെ മൃഗീയമായി പീഡിപ്പിച്ചു. ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ പാടില്ലെന്ന് പറഞ്ഞ് തനിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി് ഗംഗുഭായ് കരീം ലാലയെ കാണാൻ ചെന്നു. തനിക്ക് നീതി ലഭിക്കണമെന്ന് അവർ കരീം ലാലയോട് ആവശ്യപ്പെട്ടപ്പോൾ ആ അധോലോക നായകൻ അവരുടെ കയ്യിൽ ഒരു രാഖി കെട്ടി കൊടുക്കുകയാണ് ചെയ്തത്. കാമാത്തിപുരയിലെ എല്ലാ അധികാരങ്ങളും കരീം ലാല ഗംഗുഭായിയെ ഏൽപ്പിച്ചു. മാഡം ഓഫ് കാമാത്തിപുര എന്ന പേരിലാണ് പിന്നീട് അവർ അറിയപ്പെട്ടത്.
ഒരു നഗരത്തിന്റെ മുഴുവൻ അധികാരവും തന്റെ കയ്യിൽ ലഭിച്ചിട്ടും സ്ത്രീകൾക്കെതിരായ, സ്ത്രീകളെ ഇരയാക്കുന്ന ഒരു പ്രവൃത്തിയും അവർ ചെയ്തിട്ടില്ല എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അവർ ആരെയും നിർബന്ധിച്ച് വേശ്യവൃത്തി ചെയ്യിച്ചിട്ടില്ല. ലൈംഗിക തൊഴിലാളികളുടെയും അനാഥരുടെയും ഉന്നമനത്തിന് വേണ്ടിയാണ് ഗംഗുഭായ് തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത്. ഒരിക്കൽ ജവഹർലാൽ നെഹ്റുവിനെ കണ്ട് ലൈംഗിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഗംഗുഭായ് ചർച്ച ചെയ്തിരുന്നു.
1960 കളിൽ ബെന്റ്ലി കാർ സ്വന്തമായി ഉണ്ടായിരുന്ന ഒരേയൊരു വേശ്യാലയത്തിന്റെ ഓണറും ഗംഗുഭായ് ആയിരുന്നു. ഒരു പരിഷ്കൃത സമൂഹത്തിൽ ലൈംഗികത്തൊഴിലാളികളുടെ പങ്കിനെ എടുത്തുകാണിച്ചുകൊണ്ട് ആസാദ് മൈതാനിയിൽ നടന്ന ഒരു വനിതാ സമ്മേളനത്തിൽ ഗംഗുബായി കോഥേവാലി നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. അത് ജനമസ്സുകൾ കീഴടക്കി. ബോംബെ റെഡ് സ്ട്രീറ്റിനെ അടക്കി ഭരിച്ച ഗംഗുഭായ് ഇന്നും കാമാത്തിപുരയിലെ ഓരോ സ്ത്രീകളുടെ ഇടയിലും ജീവിക്കുന്നു. ആ ഓർമ്മകൾ നിലനിർത്തുന്ന ഗംഗുഭായിയുടെ ഒരു പ്രതിമ ഇന്നും മുംബൈയിലെ കാമാത്തിപുരയിലുണ്ട്.
Comments