കീവ്: യുദ്ധം കൊടമ്പിരികൊള്ളുന്നതിനിടെ യുക്രെയ്നും അമേരിക്കയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി റഷ്യൻ പ്രതിരോധമന്ത്രാലയം.അമേരിക്കയുടെ സഹായത്തോടെ വികസിപ്പിച്ച സൈനിക ബയോളജിക്കൽ പ്രോഗ്രാമിന്റെ തെളിവുകൾ കണ്ടെത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.മാർച്ച് 6ന് നടത്തിയ സൈനിക ഓപ്പറേഷനിലാണ് ഇതിന്റെ തെളിവുകൾ കണ്ടെത്തിയതെന്ന് റഷ്യ ചൂണ്ടിക്കാട്ടി.
പ്രത്യേക സൈനിക ഓപ്പറേഷൻ സമയത്ത് യുക്രെയ്നിലെ അമേരിക്കയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന സൈനിക ബയോളജിക്കൽ പ്രോഗ്രാമിന്റെയും ധനസഹായത്തിന്റേയും തെളിവുകൾ കീവ് ഭരണകൂടം തിടുക്കത്തിൽ മറച്ചു വെയ്ക്കാൻ ശ്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇഗോർ കൊനാഷെങ്കോവ് വ്യക്തമാക്കി.
റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ വിശദാംശങ്ങൾ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആഭ്യന്തര വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിയാണ് പങ്കുവെച്ചത്. ഫെബ്രുവരി 24-ന് മാരകമായ രോഗാണുക്കളെ അടിയന്തരമായി നശിപ്പിച്ചതായി ബയോലാബിലെ ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതായി ആർഐഎ വ്യക്തമാക്കുന്നു.
ഈ രോഗാണുക്കളിൽ പ്ലേഗ്, ആന്ത്രാക്സ്, കോളറ, തുലാരീമിയ, തുടങ്ങിയ മാരകമായ രോഗാണുക്കൾ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. റഷ്യ യുക്രെയ്നിൽ അധിനിവേശ ശ്രമങ്ങൾ ആരംഭിച്ച സമയത്ത് തന്നെ ഈ രോഗാണുക്കളേയും ബയോലാബിന്റെ പ്രവർത്തനങ്ങളേയും നശിപ്പിച്ചതായി റഷ്യ ചൂണ്ടിക്കാട്ടി.
പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചപ്പോൾ തന്നെ യുക്രെയ്നിലെ രഹസ്യ ജൈവ പരീക്ഷണങ്ങൾ പുറം ലോകം അറിയുമെന്ന് അമേരിക്ക ഭയപ്പെട്ടതായി റഷ്യ പറയുന്നു.
സമീപഭാവിയിൽ തങ്ങൾക്ക് ലഭിച്ച രേഖകൾ വിശകലനം ചെയ്ത് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് റഷ്യ കൂട്ടിച്ചേർത്തു.ഇത്തരത്തിലുള്ള ബയോളജിക്കൽ ലാബുകൾ യുഎന്നിന്റെ ആർട്ടിക്കിൾ 1 ന്റെ ലംഘനമാണെന്ന് റഷ്യ ചൂണ്ടിക്കാട്ടി. ബാക്ടിരീയോളജിക്കൽ,ടോക്സിൻ ആയുധങ്ങൾ എന്നിവയുടെ നിരോധനത്തെ കുറിച്ചും ഉപയോഗത്തെ കുറിച്ചും പ്രതിപാദിക്കുന്നതാണ് യുന്നിന്റെ ആർട്ടിക്കിൾ 1.
യുഎസും യുക്രെയ്നും തങ്ങളുടെ അതിർത്തിയോട് ചേർന്ന് ജൈവായുധങ്ങൾ വികസിപ്പിക്കുന്നതായി റഷ്യ മുൻപും പലതവണ ആരോപിച്ചിരുന്നു.
Comments