തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറക്കാൻ പണമില്ല. പേരൂർക്കടയിലെ പോലീസ് പമ്പിന് അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി. കെ. എസ്. ആർ.ടി സി യുടെയോ സ്വകാര്യ പമ്പിൽ നിന്നൊ കടം വാങ്ങാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.
പോലീസിന്റെ പെട്രോൾ പമ്പിൽ നിന്നാണ് തിരുവനന്തപുരത്തെ പോലീസ് വാഹനങ്ങൾ പെട്രോൾ അടിച്ചിരുന്നത്. പക്ഷെ ഇതിനു കഴിഞ്ഞ വർഷം അനുവദിച്ചിരുന്ന തുക തീർന്നിരുന്നു. ഇപ്പോൾ രണ്ടരക്കോടി രൂപ പെട്രോൾ കമ്പനികൾക്ക് എസ്എപി ക്യാമ്പിലുള്ള പോലീസ് പെട്രോൾ പമ്പ് നൽകാനുണ്ട്. അതുകൊണ്ടാണ് കടം വാങ്ങാൻ നിർദ്ദേശിച്ചിരിക്കുന്നത്.
അടിയന്തരമായി കെ.എസ്.ആർ.ടി.സിയുടെ പമ്പിൽ നിന്നും 45 ദിവസത്തേക്ക് പെട്രോൾ കടമായി വാങ്ങാനോ അല്ലെങ്കിൽ സ്റ്റേഷനുകളിലോ യൂണിറ്റുകളുടെ തൊട്ടടുത്തുള്ള സ്വകാര്യ പമ്പുകളിൽ നിന്ന് കടമായി വാങ്ങാനോ ആണ് ഡിജിപി യൂണിറ്റ് മേധാവികൾക്കും എസ്.എച്ച്.ഒമാർക്കും ഉത്തരവ് നൽകിയിരിക്കുന്നത്. പുതിയ പെട്രോൾ പമ്പ് വന്നതു മുതൽ പോലീസ് വാഹനങ്ങൾ ഈ പമ്പിൽ നിന്നാണ് പെട്രോൾ അടിച്ചിരുന്നത്.
Comments