വയനാട്: മാൻകുന്ന് തോണിപ്പാടം അക്ഷയ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അച്ഛൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പോലീസാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് മാൻകുന്നിലെ വീട്ടിൽ അക്ഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മയക്കുമരുന്നിന് അടിമയായ അക്ഷയ്, വീട്ടുകാരുമായി വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയും അക്ഷയും മോഹനനും തമ്മിൽ വഴക്കുണ്ടായി. അതിന് ശേഷം തിങ്കളാഴ്ച രാവിലെ അക്ഷയ് ബോധരഹിതനായി കിടക്കുന്നത് കണ്ട് മോഹനൻ തന്നെയാണ് അയൽക്കാരെ വിവരമറിയിച്ചത്. തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവദിവസം മോഹനനും അക്ഷയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അക്ഷയ് ഭാര്യയെയും മകളെയും വഴക്ക് പറയുന്നത് കണ്ട് മോഹനൻ തന്നെയാണ് അവരെ രാത്രി ബന്ധുവീട്ടിലേയ്ക്ക് അയച്ചത് എന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഏവിയേഷൻ ബിരുദം പൂർത്തിയാക്കിയ അക്ഷയ് ഏതാനും മാസങ്ങളായി വീട്ടിൽ തന്നെയായിരുന്നു. ഏറെക്കാലം ഗൾഫിലായിരുന്ന മോഹനൻ രോഗബാധിതനായതിനെ തുടർന്ന് മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്.
Comments