ബംഗളൂരു : വാട്സ് ആപ്പ് ഗ്രൂപ്പിൽ പാകിസ്താൻ പതാകയുടെ ചിത്രം പങ്കുവെച്ച വിദ്യാർത്ഥിനിയ്ക്കെതിരെ പ്രതിഷേധം ശക്തം. വിദ്യാർത്ഥിനിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. ബിസിഎയ്ക്ക് പഠിക്കുന്ന ചിക്കമംഗളൂർ സ്വദേശിനിയ്ക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
ഓൺലൈൻ പഠനത്തിനായി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വിദ്യാർത്ഥിനി പാകിസ്താൻ പതാകയുടെ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പഠന ഗ്രൂപ്പിൽ ഹിജാബുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾക്കിടെയായിരുന്നു ഇതിലൊരാൾ പാകിസ്താൻ പതാക പങ്കുവെച്ചത്.
ചർച്ചയ്ക്കിടെ സ്കൂളുകളിൽ ഹിജാബ് ധരിച്ചുവരുന്നതിനെ എതിർക്കുന്ന വിദ്യാർത്ഥി ഇന്ത്യൻ പതാകയുടെ ചിത്രം പങ്കുവെച്ചു. ഇതിന് മറുപടിയെന്നോണമാണ് വിദ്യാർത്ഥിനി പാകിസ്താൻ പതാകയുടെ ചിത്രം പങ്കുവെച്ചത്. ഉടനെ മറ്റ് കുട്ടികൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
വിദ്യാർത്ഥിനിയെ കോളേജിൽ നിന്നും പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും മാനേജ്മെന്റ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം വിദ്യാർത്ഥിനിയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
Comments