തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ പൊള്ളലേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് സംസ്ഥാനം അറിഞ്ഞത്. ഗൃഹനാഥനായ പ്രതാപൻ, ഭാര്യ, മകൻ, മരുമകൾ, ഒരു കുഞ്ഞ് എന്നിവരായിരുന്നു രാത്രിയുണ്ടായ തീപ്പിടിത്തതിൽ കൊല്ലപ്പെട്ടത്. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും അഞ്ച് ജീവനുകൾ ഇല്ലാതായെന്ന വാർത്ത വിദേശത്തുണ്ടായിരുന്ന പ്രതാപന്റെ മകൻ രാഹുൽ അറിഞ്ഞിരുന്നില്ല. ഒടുവിൽ വർക്കലയിലെത്തിയ മകൻ ആ സത്യം തിരിച്ചറിഞ്ഞു..
വീടിന്റെ പോർച്ചിൽ സഹോദരന്മാരുടെ ബൈക്കുകൾ കത്തിക്കരിഞ്ഞ നിലയിൽ.. അമ്മയുടെ പച്ചക്കറിതോട്ടവും കരിഞ്ഞുവാടി കിടക്കുന്നു.. വീടും പരിസരവും കണ്ട രാഹുൽ ഒരു കാര്യം തിരിച്ചറിഞ്ഞു, തന്നെയറിച്ചതു പോലെ ഒരു ചെറിയ അപകടമല്ല ഇവിടെ നടന്നതെന്ന്..
വീടിനുള്ളിലേക്ക് കയറാൻ രാഹുലിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ വരാന്തയിലേക്ക് കയറിയ രാഹുൽ അകത്തേക്ക് കയറിയില്ല. ഒരുനിമിഷം നിന്നതിന് ശേഷം പുറത്തേക്കിറങ്ങി.
ചൊവ്വാഴ്ച രാത്രിയായിരുന്നു വിദേശത്ത് നിന്ന് രാഹുൽ എത്തിയത്. കുടുംബാംഗങ്ങൾക്ക് ഒരപകടം സംഭവിച്ചുവെന്ന് മാത്രമായിരുന്നു രാഹുലിനെ അറിയിച്ചിരുന്നത്. നേരിൽ കണ്ട സത്യത്തിനപ്പുറം രാഹുലിന് ഒന്നും പ്രതികരിക്കാനില്ലായിരുന്നു.
തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നരയ്ക്ക് തീപ്പിടിത്തമുണ്ടാകുന്നത് കണ്ടെത്തിയ നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. വീടിൻെറ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരുന്നു. വളർത്തു നായെയും അഴിച്ചുവിട്ടിരുന്നു. നാട്ടുകാർ ബഹളമുണ്ടാക്കിയിട്ടും വീട്ടിലുള്ളവർ ഉണരാത്തതിനാൽ നിഹുലിനെ അയൽവാസി ഫോണിൽ വിളിച്ചുണർത്തുകയായിരുന്നു.
Comments