ലക്നൗ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കിയത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തി. ഏത് വിധേനയും ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതിയുടെ ബിഎസ്പിയ്ക്കും കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നിരിക്കുന്നത്.
കോൺഗ്രസിന് ഇത് നിലനിൽപ്പിനുള്ള പോരാട്ടമായിരുന്നെങ്കിലും ഫലംപ്രഖ്യാപനം വന്നതോടെ ദയനീയമായ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. 1985ന് ശേഷം തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി അഞ്ച് വർഷം ഭരണം തികയ്ക്കുന്നതും യുപിയിൽ അപൂർവ്വമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ. 1951 മുതൽ 2007 വരെ യുപിയിൽ അധികാരത്തിൽ വന്ന സർക്കാരുകളെല്ലാവരും അസ്ഥിരമായിരുന്നു.
2007ൽ മായാവതി അധികാരത്തിൽ വന്നു. 2012ൽ മായാവതിയ്ക്ക് അധികാരം നഷ്ടപ്പെടുകയും എസ്പി അധികാരം പിടിക്കുകയും ചെയ്തു. അഖിലേഷ് യാദവ് ആയിരുന്നു മുഖ്യമന്ത്രിയായിരുന്നത്. അഖിലേഷ് യാദവും അഞ്ച് വർഷം ഭരണം തികച്ചു. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷിന് ഭരണം നഷ്ടപ്പെട്ടു, 325 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തി. പാർലമെന്റംഗം ആയിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിക്കുകയായിരുന്നു.
ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങൾ, കാർഷിക നിയമങ്ങൾ, രാമക്ഷേത്ര നിർമ്മാണം, കാശി ക്ഷേത്ര ഇടനാഴി, വാക്സിനേഷൻ കൊറോണ പ്രതിരോധം തുടങ്ങിയവയായിരുന്നു ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ. ക്രമസമാധാനപാലനം വികസനം എന്നിവയിലെല്ലാം തന്നെ തന്നെ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുന്നിട്ട് നിൽക്കുന്നു എന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.
അജയ് മോഹൻ ബിഷ്ട് എന്നാണ് യോഗി ആദിത്യനാഥിന്റെ യഥാർത്ഥ പേര്. തുടർച്ചയായി അഞ്ച് വർഷം ഗോരഖ്പൂരിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. യോഗി ആദിത്യനാഥ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇത്തവണയാണ്. ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നു എന്നതാണ് യോഗിയുടെ ഭരണത്തിൽ മികച്ച് നിൽക്കുന്നത്.
Comments