ന്യൂഡൽഹി: എല്ലാം കൈവിട്ട കോൺഗ്രസിന്റെ നേതാക്കൾ ഒത്തുകൂടുന്നു. 23 പേരടങ്ങുന്ന നേതൃനിരയാണ് അഞ്ച് സംസ്ഥാനത്തേയും വൻ തോൽവിയുടെ കനത്ത ഭാണ്ഡം തുറക്കാൻ പോകുന്നത്. കോൺഗ്രസിന്റെ ജി-23 എപ്പോഴാണ് ഒത്തുകൂടുന്നതെന്ന പരിഹാസമാണ് ഉയരുന്നത്. എത്രയും പെട്ടന്ന് യോഗം വിളിക്കാൻ സോണിയാഗാന്ധി ആവശ്യപ്പെട്ടതായി പ്രമുഖ നേതാവ് സുർജേവാലയാണ് അറിയിച്ചിട്ടുള്ളത്. 23 നേതാക്കളെയാണ് അഞ്ച് സംസ്ഥാനങ്ങളും പിടിക്കാൻ നിയോഗിക്കപ്പെട്ടത്. എന്നാൽ ദേശീയ മുഖങ്ങളായ ഗുലാം നബി ആസാദിനേയും മനീഷ് തിവാരിയേയും മാറ്റിനിർത്തിയതിനും ജി-23ക്കു മുന്നിൽ സോണിയ ഉത്തരം പറയേണ്ടിവരും. എല്ലാം നിയന്ത്രിക്കുന്ന സോണിയ-പ്രിയങ്ക-രാഹുൽ പിടിവാശി ഇനി എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
ലക്നൗവിൽ സ്ഥിരതാമസമാക്കിയിട്ടും ഒന്നും നേടാനാകാതെ വെറും 2 സീറ്റിൽ ഒതുങ്ങിയ കോൺഗ്രസിനായി പ്രിയങ്ക എല്ലാ പാപഭാരവും ഏറ്റുവാങ്ങേണ്ടി വരും. പഞ്ചാബിലെ തല്ലുപിടുത്തവും അധികാര വടംവലിയും ഒഴിവാക്കാൻ ഫോർമുലയുമായി പോയ രാഹുലും ഹരീഷ് റാവത്തും ആംആദ്മി പാർട്ടിയുടെ അമ്പരപ്പിക്കുന്ന നേട്ടത്തിനും ഉത്തരം പറയേണ്ടിവരും.
ഉത്തരാഖണ്ഡിൽ കേന്ദ്രവിരുദ്ധ വികാരമുണർത്തിയായിരുന്നു പ്രചാരണം. ഒരു തവണ കൈവിട്ട ഭരണം തിരികെ പിടിക്കാമെന്ന മോഹം പൊലിഞ്ഞത് നേതാക്കളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ആകെ 18 സീറ്റാണ് ലഭിച്ചത്. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട സീനിയർ നേതാവ് ഹരീഷ് റാവതിനെ പഞ്ചാബിലെ തല്ല് തീർക്കാൻ പറഞ്ഞുവിട്ട രാഹുലിന്റെ തന്ത്രം എട്ടുനിലയിൽ പൊട്ടി. എല്ലാം കോൺഗ്രസിന് കനത്ത പ്രഹരമാവുന്നത് തുടർക്കഥയാവുകയാണ്.
പഞ്ചാബും പോയി ഉത്തരാഖണ്ഡിലും പച്ചതൊടാനായില്ലെന്നതാണ് നേതാക്കളുടെ തലതാഴ്ത്തുന്നത്. പഞ്ചാബിൽ 18 സീറ്റിൽ ഒതുങ്ങേണ്ടിവന്നപ്പോൾ 92 സീറ്റുകൾ ആംആദ്മി നേടിയതിന് നാളെ നേതാക്കൾ എന്ത് ഉത്തരം കണ്ടെത്തുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഗോവയിൽ ആദ്യം മമതയുടെ തൃൺമൂലിനൊപ്പം ബിജെപിക്കെതിരെ പോരാടാമെ ന്നായിരുന്നു ധാരണ. സംയുക്തനീക്കത്തിനൊടുവിൽ സോണിയ മമതയെ തള്ളി. ഒറ്റയ്ക്ക് മുന്നേറാമെന്ന ആത്മവിശ്വാസവും ഭരണം പിടിക്കാനുള്ള സീറ്റ് നൽകിയില്ല. 12 സീറ്റ് നേടി തൃപ്തരാകുമ്പോൾ പുതുതായി വന്ന മമതയുടെ തൃൺമൂൽ രണ്ട് സീറ്റ് കന്നി അംഗത്തിൽ നേടി കോൺഗ്രസിന് ഉത്തരം നൽകി.
മണിപ്പൂരിൽ ഒരു കാലഘട്ടത്തിൽ പ്രാദേശിക പാർട്ടികളെ ഭിന്നിപ്പിച്ച് ഭരിച്ച കോൺഗ്രസ് നേതാക്കൾ പോലുമില്ലാതെ അമ്പരക്കുകയാണ്. ഗോത്രസമൂഹങ്ങളേയും വിഘടവാദി കളേയും ഭീകരതയിലേക്ക് തള്ളി വിട്ടതിന് ജനത മറുപടി നൽകിയെന്ന ബിജെപിയുടെ ആരോപണവും ശരിവച്ചിരിക്കുന്ന ഫലമാണ് പുറത്തുവന്നത്. അടിച്ചമർത്തലെന്ന ഭരണസുഖം പതിറ്റാണ്ടുകൾ അനുഭവിച്ചത് ഇനി ഓർമ്മ മാത്രം. തുടർച്ചയായി രണ്ടാം തവണയും ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് 5 സീറ്റിലൊതുങ്ങിയതും നേതാക്കളുടെ ആത്മവിശ്വാസത്തെ കെടുത്തിയിരിക്കുകയാണ്.
Comments