പാറ്റ്ന : ബീഹാറിൽ റെയിൽവേ ട്രാക്കിൽ നിന്നും ബോംബ് കണ്ടെത്തി. ഗയ- ധൻബാദ് പാതയിൽ ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
രാവിലെയോടെയായിരുന്നും ബോംബ് കണ്ടെത്തിയത്. ട്രാക്ക് പരിശോധിക്കുന്നതിനിടെ ജീവനക്കാർ ആണ് സംഭവം കണ്ടത്. ഉടനെ വിവരം റെയിൽവേ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവ്വീര്യമാക്കി. ഇതിന് ശേഷമാണ് പാതവഴിയുള്ള തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് ഏകദേശം മൂന്ന് മണിക്കൂറോളമാണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത്.
അതേസമയം ബോംബ് കണ്ടെത്തിയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടന രംഗത്ത് എത്തി. ബീഹാർ-ഝാർഖണ്ഡ് റീജിയണൽ കമ്മിറ്റിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗയയിലെ വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരും, സുരക്ഷാ സേനയും ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിലുള്ള പ്രതികാരമെന്ന നിലയിലാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Comments