തിരുവനന്തപുരം: ഫുട്‌ബോൾ കളിക്കിടെ പരിക്കേറ്റ കൊച്ചുമകനെ കാണാൻ ആരുമറിയാതെ ഒരു വിഐപി മുത്തശ്ശൻ എത്തി. അരുവിക്കര മൈലം ജിവി രാജ ഗവ. സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെത്തിയത് മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയായിരുന്നു. മണിയാശാന്റെ ഇളയ മകൾ ശ്രീജയുടെ മകനായ ശിവജി സന്തോഷിനാണ് കളിക്കിടെ കാലിന് പരിക്കേറ്റത്.
രാവിലെ പതിനൊന്ന് മണിയോടെ സ്‌കൂൾ വളപ്പിൽ കാറിൽ വന്നിറങ്ങി ഒൻപതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ച അദ്ദേഹത്തെ ആദ്യം ആർക്കും പിടികിട്ടിയില്ല. പിന്നീടാണ് ഏവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. കൊച്ചുമകനെ കെട്ടിപ്പിടിച്ച്, പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി, കുശലം ചോദിച്ച് അദ്ദേഹം ഇരുന്നു. അപ്പോഴേക്കും വാർത്ത സ്‌കൂൾ മുഴുവൻ പരന്നു. വാർത്ത അറിഞ്ഞ പ്രിൻസിപ്പൽ എംകെ സുരേന്ദ്രനും ഓടി ഹോസ്റ്റലിലെത്തി.
സ്‌കൂൾ ഓഫീസിലേയ്‌ക്ക് വരണമെന്ന പ്രിൻസിപ്പലിന്റെ ആവശ്യം മണിയാശാൻ ആദ്യമൊന്ന് നിരസിച്ചെങ്കിലും, പിന്നീട് അദ്ദേഹം ഓഫീസിലേയ്‌ക്ക് എത്തി. കോൺഫറൻസ് ഹാളിൽ അദ്ധ്യാപകരും, ജീവനക്കാനുമൊക്കെ മണിയാശാൻ എത്തിയതറിഞ്ഞ് കാണാൻ വട്ടം കൂടി.
Comments