അഹമ്മദാബാദ്; ബാപ്പു എല്ലായ്പോഴും ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഗ്രാമങ്ങളെ സ്വയം പര്യാപ്തതയായിരുന്നു അദ്ദേഹം ചർച്ച ചെയ്തിരുന്നത്. ഇന്ന് നമ്മൾ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ് അപ്പോൾ തീർച്ചയായും ബാപ്പുവിന്റെ സ്വപ്നം നിറവേറ്റണം മോദി പറഞ്ഞു. ഗുജറാത്ത് ബാപ്പുവിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നാടാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസ്വരാജ് എന്ന സ്വപ്നം നിറവേറപ്പെടുന്നതിൽ പഞ്ചായത്തി രാജ് സംവിധാനത്തിന് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓരോ വില്ലേജിലും 75 മരങ്ങൾ നട്ടുപിടിപ്പിക്കാനും അദ്ദേഹം ഗ്രാമപ്രതിനിധികളോട് നിർദ്ദേശിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ പരിസ്ഥിതിയെ വീണ്ടെടുക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ പഞ്ചായത്ത് സംവിധാനങ്ങളിൽ പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തമാണുളളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമപ്രതിനിധികൾ വഹിച്ച പങ്കിനെ പ്രധാനമന്ത്രി പുകഴ്ത്തി. തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷത്തിലധികം പൊതുപ്രവർത്തകർ ഒരുമിച്ചിരുന്ന് ഗുജറാത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അതിലും വലിയ ഒരു അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗുജറാത്ത് വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രിയെ സ്വീകരിച്ച് ബിജെപി ഓഫീസിൽ വരെ റോഡ് ഷോയും ഒരുക്കിയിരുന്നു. യുപി അടക്കമുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയത്തിന്റെ ആരവം അടങ്ങും മുൻപാണ് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം.
Comments