ബംഗലുരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ശശികലയ്ക്ക് മുൻഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഐഎഡിഎംകെ സെക്രട്ടറിയുമായ വി കെ ശശികലയ്ക്കും അവരുടെ ഭാര്യാസഹോദരി ജെ ഇളവരശി, സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് കൃഷ്ണകുമാർ, പൊലീസ് സൂപ്രണ്ട് ആർ. അനിത, ജയിൽ ജീവനക്കാരൻ സുരേഷ്, ഗജരാജ് എന്നിവർക്കെതിരെ ആന്റികറപ്ഷൻ ബ്യൂറോ ചാർജ്ജ് ഷീറ്റ് നൽകിയിരുന്നു. ഈ കേസിലാണ് അഴിമതി വിരുദ്ധ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കസ്റ്റഡിയിലിരിക്കെ ബംഗളൂരു സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മുൻഗണന ലഭിച്ചത്. 2017ൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡി രൂപ, ശശികലയ്ക്ക് മുൻഗണന നൽകിയിരുന്നതായും തടവുകാർക്ക് നിർദ്ദേശിക്കുന്ന വസ്ത്രങ്ങൾക്ക് പകരം സിവിൽ വസ്ത്രം ധരിക്കാൻ അനുവദിച്ചുവെന്നും റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിൽ ജയിലിനുള്ളിൽ ഇവർക്കായി പ്രത്യേക അടുക്കള പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ശശികലയ്ക്കും ഇളവരശിക്കുമൊപ്പം അന്നത്തെ സിറ്റി പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ജയിൽ സുരക്ഷാ ഉദ്യോഗസ്ഥനും പ്രത്യേക ജഡ്ജി കെ ലക്ഷ്മിനാരായണ ഭട്ടിന് മുന്നിൽ ഹാജരായി. ശശികലയും ഇളവരശിയും മൂന്ന് ലക്ഷം രൂപ ബോണ്ടായി അടയ്ക്കണമെന്നും ഏപ്രിൽ 16ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
2021 ഡിസംബർ 30ന് കർണാടക സർക്കാർ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കുകയും ഈ വർഷം ജനുവരി ഏഴിന് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവ് ശിക്ഷ അനുഭവിച്ച ശശികല 2021 ജനുവരിയിൽ ജയിൽ മോചിതയായി.
Comments