മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരൻ നജീബ് അൽഹിന്ദി മലപ്പുറം സ്വദേശിയെന്ന് സൂചന. അഞ്ച് വർഷം മുൻപ് മലപ്പുറം ജില്ലയിലെ പൊന്മളയിൽ നിന്നും കാണാതായ എംടെക് വിദ്യാർത്ഥിയാണ് നജീബെന്നാണ് സംശയം. ഐഎസ് പത്രത്തിലൂടെ പുറത്തുവിട്ട ഫോട്ടോ കാണാതായ നജീബിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നജീബ് കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു.
പൊന്മള സ്വദേശിയായ നജീബിനെ കാണാനില്ലെന്ന് കാണിച്ച് 2017ൽ മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളേജിൽ എംടെക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇയാളെ കാണാതാകുന്നത്. കോളേജിൽ നിന്നും കാണാതായെന്നാണ് പരാതി. എന്നാൽ ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
വെല്ലൂരിൽ പഠിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഐഎസ് ഖുറാസിനിൽ ചേരാൻ നജീബ് അഫ്ഗാനിസ്ഥാനിൽ എത്തുന്നത്. പാകിസ്താനി യുവതിയുമായി വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നജീബ് കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇന്ത്യയിൽ നിന്നും ഐഎസിൽ ആകൃഷ്ടനായി എത്തിയ വിദ്യാർത്ഥിയെന്നാണ് വോയിസ് ഓഫ് ഖുറാസിനിൽ വന്ന പത്ര വാർത്തയിൽ ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.
Comments