തിരുവനന്തപുരം: കശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെയും കൂട്ട പലായാനവും ന്യായീകരിച്ച് കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ്. വിവേക് അഗിനിഹോത്രി സംവിധാനം ചെയ്ത് കശ്മീർ ഫയൽസ് എന്ന സിനിമ നേടിയ ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ട്വീറ്റ്. പണ്ഡിറ്റുകളെ ലക്ഷ്യമിട്ടത് തീവ്രവാദികളാണ്. 17 വർഷത്തിനുള്ളിൽ (1990-2007) 399 പണ്ഡിറ്റുകൾ മാത്രമാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു.
കശ്മീർ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാർഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനെതിരെ വ്യാപക വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം പേർക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. ഇൗ ചരിത്രസത്യമാണ് കോൺഗ്രസ് നിസാരവത്കരിച്ച് ട്വീറ്റ് ചെയ്തത്. എന്നാൽ എതിർപ്പ് ശക്തമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ് കോൺഗ്രസ്.
കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. സിനിമ മൾട്ടിപ്ലക്സുകളിലും തീയ്യറ്ററുകളിലും പ്രദർശിപ്പിക്കുന്നതിനെതിരെ ചില മതമൗലികവാദികളുടെയും ഇടത് സംഘടനകളുടെയും ഭീഷണിയാണ് അപ്രഖ്യാപിത വിലക്കിന് പിന്നിൽ. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മികച്ച രീതിയിൽ മുന്നേറുകയാണ് വിവേക് അഗ്നിഹോത്രി ഒരുക്കിയ ദി കശ്മീർ ഫയൽസ്.
പ്രമോഷനും മാർക്കറ്റിങ്ങും കുറഞ്ഞ രീതിയിൽ മാത്രം ഉപയോഗിച്ച് വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം മാർച്ച് 11നാണ് തിയേറ്ററിലെത്തിയത്. അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംസാരിക്കുന്നത് 1990ലെ കാശ്മീർ കലാപമാണ്. അന്നത്തെ കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനകളും പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
റിലീസ് ദിവസം 3.55 കോടി രൂപയാണ് കശ്മീർ ഫയൽസ് നേടിയത്. മൂന്നാം ദിനമായപ്പോഴേക്കും വൻ ജനാവലിയാണ് തിയേറ്ററുകൾക്ക് മുന്നിൽ തടിച്ച് കൂടിയത്. പരിമിതമായ റിലീസ് മാത്രമേ ചിത്രത്തിനുള്ളൂവെന്നതാണ് പ്രത്യേകത. എന്നാൽ പ്രദർശനം ആരംഭിച്ചതിന് ശേഷം കാണികളുടെ എണ്ണം വർദ്ധിച്ചതിനാൽ ചിത്രം കൂടുതൽ സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് ദിവസം പിന്നിടുമ്പോൾ ദി കശ്മീർ ഫയൽസ് നേടിയത് 14 കോടിയാണെന്നാണ് റിപ്പോർട്ട്.
ചിത്രം ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നികുതി രഹിതമായാണ് പ്രദർശിപ്പിക്കുന്നത്.
Comments