വത്തിക്കാൻ: അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രെയ്നിലേക്ക് പ്രത്യേക പ്രതിനിധിയായി കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഹ്യൂമൻ ഡെവലപ്മെന്റ് ചുമതല വഹിക്കുന്ന കർദ്ദിനാൾ മിഖായേൽ സെർണിയാണ് മാർപാപ്പയുടെ സന്ദേശവുമായി യുക്രെയ്ൻ അതിർത്തിയിലെത്തുക.
വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി ആണ് ഇക്കാര്യം അറിയിച്ചത്. സ്ലൊവാക്യയുമായുളള അതിർത്തി മേഖലയിലാണ് കർദ്ദിനാൾ എത്തുകയെന്നും അവിടെ അദ്ദേഹം പ്രാർത്ഥനകൾ നടത്തുമെന്നും മറ്റിയോ ബ്രൂണി പറഞ്ഞു. ബുധനാഴ്ചാണ് അദ്ദേഹം സ്ലൊവാക്യൻ അതിർത്തിയിലേക്ക് എത്തുക. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരെ മാർപാപ്പ ഹൃദയത്തോട് ചേർത്തു നിർത്തുകയാണെന്നും ഈ സന്ദേശമാണ് കർദ്ദിനാൾ അഭയാർത്ഥികൾക്ക് നൽകുകയെന്നും വത്തിക്കാൻ വ്യക്തമാക്കി.
സ്ലൊവാക്യൻ പ്രധാനമന്ത്രി എഡ്വാർഡ് ഹേഗറുമായും മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. യുക്രെയ്നിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് സ്ലൊവാക്യ ചെയ്തു കൊടുക്കുന്ന സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. യുക്രെയ്ൻ യുദ്ധം മേഖലയിലും ആഗോളതലത്തിലും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആദ്യം മുതൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനയിലും അദ്ദേഹം ഇത് ആവർത്തിച്ചിരുന്നു. റഷ്യയുടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും യുക്രെയ്ന് മേൽ നടന്നത് സായുധ അധിനിവേശമാണെന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.
Comments