കീവ്: മനുഷ്യരെ കൊന്നൊടുക്കുകയാണ് റഷ്യൻ സൈനികർ ചെയ്യുന്നതെന്ന ആരോപണ വുമായി യുക്രെയ്ൻ രംഗത്ത്. മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. കീവ് പിടിക്കാൻ സാധിക്കാത്തതിലുള്ള രോഷം പലയാനം ചെയ്യുന്ന സാധാരണക്കാർക്കെതിരെ തീർക്കുന്നുവെന്നാണ് ആരോപണം. ഹോസ്റ്റോമെൽ മേഖലയിൽ സാധാരണക്കാരെ വെടിവെച്ചിട്ടെന്നാണ് യുക്രെയ്ൻ പറയുന്നത്.
വിവിധ രാജ്യങ്ങളിലേയ്ക്കായി പലായനം ചെയ്യുന്നവരെ ബസ്സുകളിലാണ് അതിർത്തി കടത്തിവിടുന്നത്. പത്തു ബസുകൾ ആദ്യഘട്ടത്തിൽ കടന്നതിന് പിന്നാലെ പുറപ്പെട്ട നാല് ബസ്സുകൾക്ക് നേരെ റഷ്യൻ സേന വെടിവെച്ചെന്നാണ് റിപ്പോർട്ട്. യുക്രയ്ൻ പ്രാദേശിക പോലീസാണ് ബസ്സുകൾക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചെന്ന വിവരം പുറത്തുവിട്ടത്. ഒരു വനിതയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
നേരിട്ട് കീവിലേക്ക് പ്രവേശിക്കാതെ പലഭാഗത്തുനിന്നും ആക്രമണം റഷ്യ തുടരുകയാണ്. മൂന്ന് തവണ കീവ് നഗരത്തിൽ നിന്ന് ഉഗ്രസ്ഫോടനം കേട്ടുവെന്നാണ് പലായനം ചെയ്തവർ ഭീതിയോടെ പറയുന്നത്. ഹോസ്റ്റോമൽ, ഇർപിൻ, ബുച്ചാ മേഖലകളിൽ അക്രമണം ശക്തമാക്കിയാണ് റഷ്യയുടെ നീക്കം. ഫെബ്രുവരി 24 മുതലാണ് റഷ്യ യുക്രെയ്ന് മേൽ അധിനിവേശ ശ്രമം ആരംഭിച്ചത്.
Comments