ഇസ്ലാമാബാദ് : അബദ്ധത്തിൽ മിസൈൽ പതിച്ചതിനു പിന്നാലെ പാകിസ്താൻ ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങിയിരുന്നതായി റിപ്പോർട്ട് . തുടക്കത്തിൽ, ഇത് ഇന്ത്യയുടെ ബോധപൂർവ്വമുള്ള ആക്രമണമായി കണക്കാക്കിയാണ് പാകിസ്താൻ സൈന്യം തിരിച്ചടിക്കൊരുങ്ങിയത് . ഇതിനായി മിസൈലുകൾ പ്രയോഗിക്കാനും തയ്യാറെടുത്തിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും ബ്ലൂംബെർഗിന്റെ’ റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക വിലയിരുത്തലിൽ ഈ തിരിച്ചടിയിൽ കുഴപ്പമുണ്ടെന്ന് പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും ഇതാണ് പ്രത്യാക്രമണം ഉപേക്ഷിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഇന്ത്യൻ മിസൈൽ ചില വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തിയെങ്കിലും ആളപായമുണ്ടാക്കിയില്ല. എന്നാൽ ആണവായുധങ്ങളുള്ള രാജ്യങ്ങൾ ഏറ്റുമുട്ടിയാൽ അത് വിനാശകരമായ ഫലമാണ് ഉണ്ടാക്കുകയെന്നും പാകിസ്താന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
സിർസയിൽ നിന്നാണ് മിസൈൽ തൊടുത്തതെന്ന് പാക് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, അംബാലയിൽ നിന്നാണ് ഇത് തൊടുത്തതെന്ന് ഇന്ത്യൻ റിപ്പോർട്ടിൽ പറയുന്നു. മാനുഷികവും സാങ്കേതികവുമായ പിഴവാണ് കാരണമെന്നും വിലയിരുത്തൽ ഉണ്ട്.
ഇത്തരം സാഹചര്യങ്ങൾ അറിയിക്കാൻ ഇന്ത്യയുടെയും പാകിസ്താന്റെയും സൈനിക കമാൻഡർമാർക്കിടയിൽ ഹോട്ട് ലൈൻ സംവിധാനം നിലവിലുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മിസൈൽ പതിച്ചതിനു ശേഷം ഇന്ത്യ ഇത് ഉപയോഗിക്കാത്തത് എന്നതും പാകിസ്താനെ ആശങ്കപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു .
Comments