അഹമ്മദാബാദ്: മാർച്ച് 15ന് പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം പ്രേം പ്രകരന്റെ പ്രദർശനങ്ങൾ തീയേറ്ററുകളിൽ നിന്നും പിൻവലിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ദ കശ്മീരി ഫയൽസിന് കൂടുതൽ പ്രദർശനം ലഭിക്കാൻ വേണ്ടിയാണിതെന്ന് പ്രേം പ്രകരന്റെ നിർമ്മാതാവ് വ്യക്തമാക്കി. യഥാർത്ഥ ഇന്ത്യക്കാരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ യാതനയെ ബഹുമാനിക്കുന്നുവെന്നും നിർമ്മാതാവ് ചന്ദ്രേഷ് ഭട്ട് അറിയിച്ചു.
‘ആദ്യം രാജ്യം, കശ്മീർ ഫയൽസിന് വേണ്ടി വഴിമാറുകയാണ്. കശ്മീർ ഫയൽസിലൂടെ സിനിമയിലെ മാന്ത്രികത ഓരോ വ്യക്തിക്കും ആസ്വദിക്കാനാകും. ഉടൻ തന്നെ തീയേറ്ററിൽ വീണ്ടും കാണാം. അളവറ്റ സ്നേഹത്തിന് നന്ദി. ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും വെറുമൊരു സിനിമയെക്കാൾ വലുതാണ് എനിക്ക് കശ്മീർ ഫയൽസ്’ ചന്ദ്രേഷ് ട്വിറ്ററിൽ കുറിച്ചു.
ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നുണ്ടെങ്കിലും തീയേറ്ററിൽ കൂടുതൽ ഷോകൾ ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് പിൻവാങ്ങുന്നതെന്ന് പ്രേം പ്രകരന്റെ വിതരണക്കാരനായ വന്ദൻ ഷാ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രേം പ്രകരൻ തീയേറ്ററിൽ എത്തുമെന്നും വന്ദൻ വ്യക്തമാക്കി. അതേസമയം പ്രേം പ്രകാരന്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിച്ച് വിവേക് അഗ്നിഹോത്രിയും എത്തി.
‘വളരെ നന്ദിയുണ്ട്, പ്രേം പ്രകരൻ എന്ന സിനിമയ്ക്കും മികച്ച വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുന്നു’ ഗുജറാത്തി ഭാഷയിൽ വിവേക് കുറിച്ചു. കശ്മീർ ഫയൽസിലെ നായകന്മാരിലൊരാളായ ദർശൻ കുമാറും ചന്ദ്രേഷ് ഭട്ടിനെ പ്രശംസിച്ചെത്തി. ‘കശ്മീർ ഫയൽസ് ഇപ്പോൾ ജനങ്ങളുടെ സിനിമയാണ്. കശ്മീർ ഫയൽസിനെ ഹൃദയത്തോട് ചേർത്തുപിടിച്ചതിന് കാഴ്ചക്കാർക്ക് വലിയ നന്ദി. പ്രേം പ്രകരനും എന്റെ ആശംസകൾ നേരുന്നു. ചിത്രം വലിയ വിജയങ്ങൾ കീഴടക്കട്ടെയെന്നാണ് ദർശൻ കുറിച്ചത്.
Comments