ന്യൂഡൽഹി: ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ ദ കശ്മീർ ഫയൽസ്. അഞ്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ 67.35 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. കൊറോണ സാഹചര്യങ്ങൾക്കിടെ ഒരു ബോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോയാണ് കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.
ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷൻ റേറ്റ് കൂടുകയാണ്. ഇന്നലെ 47 കോടിയായിരുന്നു ചിത്രം നേടിയത്. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷൻ 31.6 കോടി ആയിരുന്നു. സമീപ ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ. ചിത്രം 100 കോടി, 200 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
രണ്ട് മണിക്കൂറും അൻപത് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
Comments