തിരുവനന്തപുരം : നിർദ്ദിഷ്ട കെ- റെയിൽ പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ജനവികാരം പ്രതിഫലിപ്പിക്കുന്നതായി ജനം ടി വി സംഘടിപ്പിച്ച അഭിപ്രായസർവ്വേ ഫലം പുറത്ത്. ജനഹിതമറിയാൻ ജനുവരി 5 മുതൽ ഫെബ്രുവരി 18 വരെ 45 ദിവസമെടുത്താണ് അഭിപ്രായ സർവ്വേ പൂർത്തീകരിച്ചത്.1880 സ്ത്രീകളും 4418 പുരുഷന്മാരുമടക്കം 6298 പേർ സർവ്വേയുടെ ഭാഗമായി. 2 തരത്തിലുള്ള സർവ്വേയാണ് നടത്തിയത്. നിർദ്ദിഷ്ട കെ- റെയിൽ കടന്നു പോകുന്ന ജില്ലകളിലൂടെ നടത്തിയ മുഖാമുഖ സർവ്വേയായിരുന്നു മുഖ്യം. ഇതിൽ 4690 പേർ പങ്കെടുത്തു. ഓൺലൈനായി നടത്തിയ സർവ്വേയിൽ 1608 പേരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
കെ റെയിലിൽ ജനവികാരം എന്തെന്നറിയുക, ബദൽ മാർഗങ്ങൾ ഉണ്ടെങ്കിൽ അവ അന്വേഷിക്കുക, കെ-റെയിൽ പദ്ധതി ജനങ്ങളിൽ എത്രത്തോളം ആഘാതമുണ്ടാക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കുക, കെ-റെയിൽ പദ്ധതിക്കു പിന്നിലെ രാഷ്ട്രീയവും കെ-റെയിൽ വിരുദ്ധ സമരത്തിന്റെ സ്വീകാര്യതയും എത്രമാത്രമെന്ന് മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർവ്വേ സംഘടിപ്പിച്ചത്. കെ-റെയിൽ വിരുദ്ധ സമരം രാഷ്ട്രീയമായി ആർക്ക് ഗുണം ചെയ്യുമെന്ന ചോദ്യവും സർവ്വേ മുന്നോട്ടു വെച്ചിരുന്നു.
കെ- റെയിൽ കേരളത്തിന് അനിവാര്യമോ എന്ന ചോദ്യത്തോട് പ്രതികരിച്ചവരിൽ 78.52% പേരും കെ-റെയിൽ ആവശ്യമില്ല എന്ന് അഭിപ്രായപ്പെട്ടു. 17.64% മാത്രമാണ് കെ-റെയിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. സർവ്വേയുടെ ഭാഗമായ ഇടതു അനുഭാവികളിൽ 34.42% പേരും കെ-റെയിൽ കേരളത്തിന് ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു.സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 67.11%വും പുരുഷന്മാരിൽ 74.67%വും കെ-റെയിൽ വേണ്ട എന്നാണ് വിധിയെഴുതിയത്.
11 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു സർവ്വേ സംഘടിപ്പിച്ചത്.
സർവ്വേയിൽ പങ്കെടുത്തവരോട് രാഷ്ട്രീയ ആഭിമുഖ്യമുണ്ടെങ്കിൽ ഏത് എന്ന് ചോദിച്ചിരുന്നു. 14.9% പേർ രാഷ്ട്രീയം വെളിപ്പെടുത്താൻ വിസമ്മതിച്ചു. 24.26% പേർ ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണെന്ന് തുറന്നു പറഞ്ഞു. 24.46% പേർ യുഡിഎഫ് അനുഭാവികളാണെന്ന് വ്യക്തമാക്കി. 36.36% പേർ ബിജെപി അനുഭാവികളാണ് എന്ന് വെളിപ്പെടുത്തി സർവ്വേയിൽ പങ്കെടുത്തു.
സർവ്വേയിൽ പങ്കെടുത്ത എസ്എസ്എൽസി വരെ വിദ്യാഭ്യാസമുള്ളവരിൽ 74.87%വും ബിരുദ തലം വരെ പഠിച്ച 72.77%വും പ്രൊഫഷണൽ/ബിരുദാനന്തര ബിരുദമുള്ളവരിൽ 68.65%വും കെ-റെയിൽ വേണ്ടെന്ന് അഭിപ്രായപ്പെട്ടു. കൗമാരക്കാരിൽ 67.15 ശതമാനവും മദ്ധ്യവയസ്കരിൽ 70.74% വും 50 വയസ്സിനുമേൽ പ്രായമുള്ളവരിൽ 78.08%വും കെ-റെയിൽ കേരളത്തിന് വേണ്ടെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു.
കെ-റെയിൽ പ്രായോഗികമല്ലെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ അഭിപ്രായത്തോട് 77.14% പേർ യോജിച്ചു. 20.72% പേർ വിയോജിച്ചു. പ്രകടമായ രാഷ്ട്രീയമില്ലാത്തവരിൽ 83.22% പേർ ഇ. ശ്രീധരന്റെ അഭിപ്രായത്തോടൊപ്പം നിന്നു. പ്രതികരിച്ച ഇടത് അനുഭാവികളിൽ 21.8% പേർ മെട്രോമാനോട് യോജിച്ചു.
കെ-റെയിൽ പദ്ധതിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് 77.7% പേർ കരുതുന്നു. ഇല്ലെന്ന് 20.6% പേർ വിശ്വസിക്കുന്നു. സർവ്വേയുടെ ഭാഗമായ ഇടത് അനുഭാവികളിൽ 25% പേർ പദ്ധതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം സംശയിക്കുന്നു. കെ-റെയിൽ കൊണ്ടുവരുന്നത് മുഖ്യമന്ത്രിയുടെ പ്രതിഛായ നന്നാക്കാനാണെന്ന് 68.36% പേർ കരുതുന്നു. സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 64%വും ഇടതു അനുഭാവികളിൽ27%വും ഈ അഭിപ്രായക്കാരാണ്. അല്ലെന്ന് 26.94% പേർ പറയുന്നു.
ഗതാഗതം കാര്യക്ഷമമാക്കാൻ കെ-റെയിലാണ് പോംവഴിയെന്ന് കരുതുന്നവർ വെറും 12.13% മാത്രമാണ്. റെയിൽപ്പാത ഇരട്ടിപ്പിക്കൽ, കൂടുതൽ തീവണ്ടികൾ, തീവണ്ടികളുടെ വേഗം കൂട്ടൽ എന്നിവയാണ് വേണ്ടതെന്ന് 54.2% പേർ അഭിപ്രായപ്പെട്ടു. ദേശീയപാത വികസിപ്പിക്കുകയാണ് വേണ്ടതെന്ന് 30.8% പേരും കൂടുതൽ വിമാനത്താവളങ്ങളാണ് വേണ്ടതെന്ന് 2.3% പേരും അഭിപ്രായപ്പെട്ടു. കെ റെയിൽ നിങ്ങളുടെ ജീവിതത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബാധിക്കും എന്ന് 65.29% പേർ മറുപടി നൽകി. ബാധിക്കില്ലഎന്ന് 18.02% പേരും അറിയില്ല എന്ന് 13.68% പേരും പ്രതികരിക്കുന്നില്ല എന്ന് 2.99% പേരും അറിയിച്ചു.
കെറെയിൽ പദ്ധതി നിങ്ങളെ ഏതു തരത്തിൽ ബാധിക്കുമെന്ന ചോദ്യത്തിന് തലമുറകൾക്ക് ബാധ്യത വരുത്തുമെന്ന് 36.7% പേർ അഭിപ്രായപ്പെട്ടു.പരിസ്ഥിതി നശിക്കുമെന്ന് 24%വും ഭൂമി നഷ്ടമാകുമെന്ന് 16.68%വും വീട് നഷ്ടമാകുമെന്ന് 14.39%വും പ്രതികരിച്ചു.8.22% പേർ പ്രതികരിച്ചില്ല. കെ-റെയിൽ നേരിട്ട് ബാധിക്കാത്തവരെങ്കിൽ പദ്ധതി വരുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നമായി കാണുന്നത് എന്ത് എന്ന ചോദ്യത്തിന് കുടിയൊഴിപ്പിക്കലാണെന്ന് 28.66% പേർ അഭിപ്രായപ്പെട്ടു. അഴിമതിയും കോഴയുമാണെന്ന് 26.7%വും പരിസ്ഥിതി പ്രശ്നങ്ങളാണെന്ന് 20.09%വും കടബാധ്യതയാണെന്ന് 14.21%വും ഒരു പ്രശ്നവുമില്ലെന്ന് 8.57%വും പ്രതികരിച്ചു.
കെ-റെയിൽ വിരുദ്ധസമരങ്ങൾ ആത്മാർത്ഥമാണെന്ന് 68.27% പേർ കരുതുമ്പോൾ ആത്മാർത്ഥതയില്ലാത്ത സമരങ്ങളാണെന്ന് 29.9% കരുതുന്നു. സർവ്വേയിൽ പങ്കെടുത്ത ഇടത് അനുഭാവികളിൽ 24% കെ-റെയിൽ വിരുദ്ധ സമരങ്ങൾ ആത്മാർത്ഥമാണെന്ന് കരുതുന്നവരാണ്. അതേ സമയം സർവ്വേയിൽ പങ്കെടുത്ത ബിജെപി അനുഭാവികളിൽ 11 % പേർക്ക് സമരങ്ങളുടെ ആത്മാർത്ഥതയിൽ സംശയമുണ്ട്. കെ-റെയിലിനെ അനുകൂലിക്കുന്നവരാണെങ്കിൽ എന്താണ് കാരണം എന്ന് ആരാഞ്ഞപ്പോൾ പ്രതികരിക്കാനാഗ്രഹിക്കുന്നില്ലെന്ന് 51.3% പേർ രേഖപ്പെടുത്തി. കേരള വികസനത്തിന് കുതിപ്പേകുമെന്ന് 17.25%വും ഗതാഗതം കാര്യക്ഷമമാക്കുമെന്ന് 16%വും പുതിയ നിക്ഷേപം വരുമെന്ന് 7.73%വും കേരളം ഹൈടെക്കാകുമെന്ന് 7.7%വും പ്രതികരിച്ചു.സർവ്വേയുടെ ഭാഗമായ യുഡിഎഫ് അനുഭാവികളിൽ 9% കെ റെയിൽ കേരള വികസനത്തിന് കുതിപ്പേകുമെന്ന് കരുതുന്നവരാണ്.
കെ-റെയിൽ വിരുദ്ധ സമരം രാഷ്ട്രീയമായി ആർക്ക് ഗുണം ചെയ്യുമെന്ന ചോദ്യത്തിന് ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള ഫലമാണ് ലഭിച്ചത്. കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് 36.39% പേർ അഭിപ്രായപ്പെട്ടു. തൊട്ടടുത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 35.06% പേരും അഭിപ്രായപ്പെട്ടു.സമരങ്ങൾ ആരു നടത്തിയാലും സിപിഎമ്മിന് ഗുണമാകുമെന്ന് 17.39% പേർ പറഞ്ഞു. 11.15% പേർ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല. രാഷ്ട്രീയമില്ല എന്നു പറഞ്ഞവരിൽ 35 % പേർ കെ-റെയിൽ സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രതികരിച്ചു. 43% പേർ മനസ്സു തുറന്നില്ല.
ഈ ചോദ്യത്തിനു മുന്നിൽ ഉറച്ച രാഷ്ട്രീയ വിശ്വാസമുള്ളവർ പോലും നിലപാടുകൾ മാറ്റുന്നത് സർവ്വേയിൽ കാണാൻ കഴിഞ്ഞു. ഈ ചോദ്യത്തോട് പ്രതികരിച്ച ഇടത് വിശ്വാസികളിൽ 31.69% പേർ സമരങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നു. 12.94% ഇടത് അനുഭാവികൾ സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. സിപിഎമ്മിനാണ് ഗുണം കിട്ടാൻ പോകുന്നത് എന്ന് ഇവരിൽ 41.07% അഭിപ്രായപ്പെട്ടു. എൻ ഡി എ അനുഭാവികളിൽ 55.46% പേർ സമരം ബിജെപിക്ക് ഗുണകരമാകുമെന്ന് പ്രതികരിച്ചു. 24.21% പേർ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. 8.5% പേർ സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കരുതുന്നു. യുഡിഎഫ് അനുഭാവികളിൽ 54.09% സമരങ്ങൾ കോൺഗ്രസിന് ഗുണകരം എന്ന് അഭിപ്രായപ്പെട്ടു.20% ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും 15.9% സി പി എമ്മിന് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
സ്ത്രീകളിൽ 32.89% കോൺഗ്രസിനും 29.38% ബിജെപിയ്ക്കും 16.66% സിപിഎമ്മിനും ഗുണകരമാകുമെന്ന് രേഖപ്പെടുത്തി. 21.05 ശതമാനം സ്ത്രീകൾ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല. പുരുഷന്മാരിൽ 32.38% കോൺഗ്രസിനും 32.03% ബിജെപിയ്ക്കും 22.12% സിപിഎമ്മിനും ഗുണകരമാകുമെന്ന് അഭിപ്രായപ്പെട്ടു. 13.45 ശതമാനം പുരുഷന്മാരും ഈ ചോദ്യത്തിൽ പ്രതികരിച്ചില്ല.
Comments