ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്നും മഹാമാരിയെ തുടർന്ന് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അവിടെ പഠിച്ചിരുന്നതും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാർത്ഥികളെ കുറിച്ച് വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് കേന്ദ്രസർക്കാർ. ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഇന്ത്യക്കാരുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൈനീസ് സർക്കാരുമായി നടന്ന് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം സംബന്ധിച്ച് ചൈന ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവിൽ ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായിരിക്കുകയാണ്. തുടർവിദ്യാഭ്യാസവും മടങ്ങി വരവും സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ചൈനീസ് സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടാകാൻ സമ്മർദ്ദം ചെലുത്തും. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ വിദേശവിദ്യാർത്ഥികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ബെയ്ജിയിംഗിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും മന്ത്രാലയവും നിരവധി തവണ ചൈനയിലെ അധികാരികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരവസ്ഥയും തുടർവിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കയുമാണ് ചർച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്തംബറിൽ താജിക്കിസ്താനിലെ ദുഷാൻബെയിൽവെച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഇക്കാര്യങ്ങൾ സംസാരിച്ചതാണെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.
അതിനിടെ ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ 13 നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഓരോ ദിവസം പിന്നിടുമ്പോഴും ചൈനയിൽ രോഗവ്യാപനം കൂടുകയാണ്. ജിലിൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
Comments