തൃശ്ശൂർ: നടുറോഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി(30) ആണ് മരിച്ചത്. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന റിയാസാണ് കൊലപാതകത്തിന് പിന്നിൽ.
കുടുംബകാര്യങ്ങൾ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിൻസി വിലക്കയിരുന്നു. പിന്നീട് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാൽ തിരിച്ചെടുക്കാൻ റിൻസി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന റിൻസിയെ വഴിയിൽ തടഞ്ഞു നിർത്തി റിയാസ് വെട്ടിയത്. തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ, ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് മരിച്ച റിൻസി.
Comments