തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പലയിടങ്ങളിലും പോലീസും ജനങ്ങളും തമ്മിൽ സംഘർഷങ്ങളും ഉണ്ടായി. സോഷ്യൽ മീഡിയയിലും സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം കനക്കുകയാണ്. സ്ത്രീകളെയും, വൃദ്ധരായവരെയും, കുട്ടികളേയും വലിച്ചിഴക്കുന്ന പോലീസുകാരെയും, ബലം പ്രയോഗിച്ചു കല്ലിടാൻ ശ്രമിക്കുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത് സിൽവർലൈൻ പ്രതിഷേധത്തിൽ പോലീസ് ആരേയും ഉപദ്രവിച്ചില്ലെന്നാണ്.
വീട്ടുമുറ്റത്ത് സിൽവർ ലൈനിന്റെ സർവ്വേകല്ല് സ്ഥാപിച്ചതിന്റേയും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. വലിയ പ്രതിഷേധങ്ങൾ നടന്നിട്ടും വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ നെഞ്ചിൽ തന്നെ കെ-റെയിലിന്റെ കല്ല് താഴ്ത്തുകയാണ് പിണറായി സർക്കാർ. കേരള ജനത ഒന്നടങ്കം എതിർക്കുന്ന സിൽവർ ലൈൻ പിന്നെ ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ കൂടുതലും ഉയരുന്നത്. ‘വികസനം വീട്ടു മുറ്റത്ത് എത്തിച്ചാലും മുഖ്യമന്ത്രിയെ തെറി വിളിക്കുന്ന മലയാളി രക്ഷപെടുമോ? സ്മരണ വേണം സ്മരണ…’ എന്നാണ് കല്ലിടലിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി കുറിച്ചത്.
‘ആദ്യം സൗജന്യ ‘കിറ്റ് ‘കൊടുത്തു, പിന്നെ സൗജന്യ ‘കുറ്റി’ കൊടുത്തു, കിറ്റ് കിട്ടിയപ്പോൾ കൂട്ടമായി ജയ് വിളിച്ചവരൊക്കെ, കുറ്റി കിട്ടിയപ്പോൾ കൂട്ടമായ് നിലവിളിക്കുന്നു, അല്ലേലും അറുക്കാൻ കൊണ്ടോവുന്ന ആടിന് അൽപ്പം വെള്ളം കൊടുക്കുന്നത് പതിവാണ്’ എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കുറിച്ചത്. ‘ജയിപ്പിച്ചു വിട്ടവർക്ക് പിണു വീട്ടുമുറ്റത്തൂന്നു ട്രെയിൻ കേറാൻ അവസരം ഉണ്ടാക്കി തന്നതാണോ അദ്ദേഹം ചെയ്ത തെറ്റ്’, ‘ഒരായുസ്സിൽ സമ്പാദിച്ചതെല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാവുന്നവന്റെ അവസ്ഥ’ എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾ.
Comments