ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടരുന്നു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ- മോണിംഗ് കൺസൾട്ട് പ്രകാരം 77 ശതമാനം ജനപ്രീതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയ നേതാവായി തുടരുകയാണ്. കഴിഞ്ഞ തവണത്തെ കണക്കുകളിലും പ്രധാനമന്ത്രി തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. മോണിംഗ് കൾസൾട്ടിന്റെ പൊളിറ്റിക്കൽ ഇന്റലിജൻസ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ജോ ബൈഡനും ജസ്റ്റിൻ ട്രൂഡോയും അടക്കം 13 രാജ്യങ്ങളിലെ നേതാക്കളെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്. അതിൽ ഒന്നാം സ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 77 ശതമാനത്തോടെയാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് മെക്സിക്കോയുടെ ആന്ദ്രേസ് മാനുവൽ ലോപ്പസുമുണ്ട്. ഇറ്റലിയുടെ മരിയോ ഡാഗ്രി 54 ശതമാനത്തോടെ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
2020 ജനുവരി മുതൽ 2022 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനപ്രിയ നേതാക്കളിൽ ഒന്നാമനെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020 മെയിൽ നരേന്ദ്രമോദിയുടെ റേറ്റിംഗ് 84 ശതമാനത്തിൽ എത്തിയിരുന്നു. ഇപ്പോൾ പുറത്തുവന്നത് മാർച്ച് ഒൻപത് മുതൽ 17 വരെ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഏഴാം സ്ഥാനത്താണുള്ളത്. 41 ശതമാനമാണ് അദ്ദേഹത്തിന്റെ ജനപ്രീതി.
ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഭരിക്കുന്ന നേതാക്കളുടെ അംഗീകാര റേറ്റിംഗ് ആണ് മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് ട്രാക്ക് ചെയ്യുന്നത്. 2019ൽ മോണിംഗ് കൺസൾട്ട് ഡാറ്റ ശേഖരിക്കാൻ തുടങ്ങിയത് മുതൽ അംഗീകാര റേറ്റിംഗിൽ ഒന്നാമനാണ് നരേന്ദ്ര മോദി.
ആഴ്ചതോറും 13 രാജ്യങ്ങൾക്കുമുള്ള ഡാറ്റ അപ്ഡേറ്റ് ചെയ്യും. ഓരോ രാജ്യത്തും പ്രായപൂർത്തിയായ താമസക്കാരുടെ ഏഴ് ദിവസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് അംഗീകാര റേറ്റിംഗുകൾ. സാമ്പിളുകളുടെ വലിപ്പം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും.
Comments