പാലാ: കടം കൊടുത്ത നൂറു രൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.പാലാ അഡാർട്ട് റോഡിലെ ലോഡ്ജിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി ജോബിയാണ് പിടിയിലായത്.
ഇതേ ലോഡ്ജിൽ ജോബിയുടെ അടുത്ത മുറിയിലെ താമസക്കാരനായ കൊല്ലം പത്തനാംപുരം പാതിരിക്കൽ നെടുമ്പ്രം പുതുകുന്നേൽ മുഹമ്മദ് ഹനീഫയുടെ മകൻ ഷെഫീക്കിനെയാണ് പ്രതി കറിക്കത്തികൊണ്ട് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാല് മുരിക്കുംപുഴയിൽ ബൈക്ക് വർക്ക്ഷോപ്പിലെ ജീവനക്കാരനായ ഷെഫീക്ക് പ്രതി തനിക്ക് തരാനുണ്ടായ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്ന പ്രതി ഷെഫീക്കുമായി വാക്ക് തർക്കത്തിലേർപ്പെടുകയും കറിക്കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.ഷെഫീക്കിന്റെ നെഞ്ചിലും മുഖത്തും കഴുത്തിനും പുറത്തും വയറിലുമായി 12 ഓളം മുറിവുകളുണ്ട്.
പരിക്കേറ്റ് ഷെഫീക്ക് നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
Comments