മോസ്‌കോ: റഷ്യൻ അധിനിവേശം ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ റഷ്യയുടെ സൈനിക നടപടിക്കെതിരെ രാജ്യത്തിനകത്തും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിനെതിരെ റഷ്യൻ ജനത തെരുവിലിറങ്ങുന്നത് വാർത്തയായിരുന്നു. ഏറ്റവും ഒടുവിൽ സർക്കാറിന് കടുത്ത നിയന്ത്രണമുള്ള ഒരു ചാനലിന്റെ നടപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മോസ്‌കോയിലെ ലൂസ്‌നികി ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രസിഡന്റിന്റെ പ്രസംഗം ഇടയ്ക്ക് വെച്ച് നിർത്തിയിരിക്കുകയാണ് റഷ്യൻ സ്റ്റേറ്റ് ടിവി.പ്രസംഗത്തിന് പകരം ദേശഭക്തി ഗാനത്തിന്റെ ക്ലിപ്പാണ് സംപ്രേഷണം ചെയ്തത്.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ അനുകൂലിച്ച് പുടിൻ സംസാരിക്കുന്നതിനിടെയാണ് സംഭവം.നമ്മുടെ സൈനിക നടപടിയുടെ തുടക്കം സൈന്യത്തിന്റെ ജന്മദിനത്തിലായിരുന്നു എന്നത് യാദൃശ്ച്ഛികമായിരുന്നു എന്ന് പറയുന്നതിനിടെയാണ് സംപ്രേഷണം നിർത്തിയത്.
ധീരമായ നടപടിയായാണ് സമൂഹമാദ്ധ്യമങ്ങൾ ഇതിനെ കാണുന്നത്. മാദ്ധ്യമങ്ങൾക്ക് മേൽ റഷ്യ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ സർക്കാറിന് കടുത്ത നിയന്ത്രണമുള്ള ചാനൽ തന്നെ ഇത്തരമൊരു നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സർവറിലെ സാങ്കേതിക കാരണങ്ങളാണ് പ്രസംഗം തടസ്സപ്പെടാനുള്ള കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.
Comments