ശ്രീനഗർ: ജമ്മുവിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ(സിആർപിഎഫ്) 83-ാം റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് സിആർപിഎഫ് റൈസിംഗ് ഡേ ആഘോഷിക്കുന്നത്. ഇന്നലെയാണ് ദ്വിദിന സന്ദർശനത്തിനായി ഷാ ജമ്മുവിലെത്തിയത്.
1950ൽ പാർലമെന്റ് സിആർപിഎഫ് നിയമം നടപ്പാക്കിയതിനെ തുടർന്ന് ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ, സിആർപിഎഫിന് പുതിയ മാനം നൽകിയതിന് ശേഷമാണ് മാർച്ച് 19ന് സിആർപിഎഫ് റൈസിംഗ് ഡേ ആചരിക്കുന്നത്.
ജമ്മുവിലെത്തിയ ശേഷം, ഭീകരാക്രമണങ്ങളിൽ വീരമൃത്യൂവരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാനുള്ള കത്ത് അമിത് ഷാ കൈമാറിയിരുന്നു. ധീരയോദ്ധാക്കളെ കുറിച്ച് ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നുവെന്നും, അവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അമിത് ഷാ പറഞ്ഞു.
ജമ്മുവിൽ എത്തിയ അമിത് ഷായെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്വീകരിച്ചു. ഇന്നലെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും, മറ്റ് ഉന്നത് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടാതെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷാ ജമ്മുവിൽ എത്തുന്നത്. നേരത്തെ അഞ്ച് ദിവസം അദ്ദേഹം ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.
Comments