\ആലുവ; വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പറവൂർ വടക്കേക്കര അളക്കം തുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ്, കളമശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ്,കളമശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവലം രാത്രിയോടെയാണ് സംഭവം. മുട്ടം യാർഡിന് സമീപം താമസിക്കുന്ന സുബ്രഹ്മണ്യന്റെ മകൻ വിഷ്ണുവിനെയാണ് സംഘം ആക്രമിച്ചത്. ജോലി കഴിഞ്ഞ് വരികയായിരുന്ന വിഷ്ണു വീടിന്റെ സമീപത്ത് ദുരൂഹസാഹചര്യത്തിൽ മൂന്ന് പേർ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന മൂന്നംഗ സംഘം വിഷ്ണുവിനെ കുത്തി വീഴ്‌ത്തുകയായിരുന്നു.
ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. മറ്റൊരു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ആളെ അന്വേഷിച്ച് എത്തിയതാണ് സംഘം. ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എത്തിയതെന്നാണ് വിവരം. സംഭവത്തിന് ശേഷം ഒളിവിൽപോയ മൂന്ന് പേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്.
Comments