തിരുവനന്തപുരം: നടൻ ദിലീപിന് വേണ്ടി ഒരു മാദ്ധ്യമത്തിനും മുന്നിൽ വന്ന് താൻ സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തികച്ചും യാദൃശ്ചികമായി ഒരു യാത്രക്കിടെയാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. നടൻ സുരേഷ് കൃഷ്ണ അദ്ദേഹത്തെ കാണാൻ ജയിലിൽ കയറിയപ്പോൾ താനും ഒപ്പം കയറിയതാണ്. ദിലീപുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ജയിലിന് പുറത്ത് നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കുന്നതിനാണ് സുരേഷിനൊപ്പം താനും അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. ജയിൽ സൂപ്രണ്ടിന്റെ അടുത്തേയ്ക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ജയിലിൽ നിന്നും ഇറങ്ങിയെന്നും രഞ്ജിത്ത് പറഞ്ഞു.
പുറത്തിറങ്ങി ദിലീപ് നിരപരാധിയാണെന്ന് ഒന്നും താൻ ആരോടും പറഞ്ഞിട്ടില്ല. ദിലീപ് ഇത്തരം കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ അന്നും തനിക്ക് പ്രയാസമായിരുന്നു. കേസ് കോടതിയിലാണ് ദിലീപിനെ ന്യായീകരിക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ജയിലിൽ പോയി ദിലീപിനെ കണ്ടത്ത് കുത്തിപൊക്കി തന്നെ വിമർശിക്കുന്നവരോട് ഇതൊന്നും കൊണ്ട് താന്ന പേടിപ്പിക്കാനാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് നടി ഭാവനയെ പങ്കെടുപ്പിച്ചത് തെറ്റായി പോയി എന്ന് ചിലർ പ്രതികരിച്ചിരുന്നു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. ഭാവനയെ കൊണ്ടുവന്നത് നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
Comments