തിരുവനന്തപുരം: സമരം നടത്തേണ്ടവർക്ക് സമരം നടത്താം എന്നാൽ കെ.റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിന് മാർഗതടസമുണ്ടാക്കിയാൽ അത് മാറ്റി പോലീസ് മുന്നോട്ട് പോവും. സത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
യുഡിഎഫ് ഭരണകാലത്ത് നിരവധി സമരങ്ങളിൽ സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. രക്തസാക്ഷികളെ ഉണ്ടാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വെടിവെപ്പുണ്ടാക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. കുഞ്ഞുങ്ങളെ സമരമുഖത്ത് കൊണ്ടുപോവുന്നത് ബോധപൂർവ്വമുള്ള നീക്കമാണ്. സിപിഎം നടത്തിയ അത്രയും സമരങ്ങൾ കോൺഗ്രസ് നടത്തിയിട്ടില്ല. അതിനാൽ സമരം നടത്തി പേടിപ്പിക്കാമെന്ന ചിന്ത കോൺഗ്രസിന് വേണ്ട. കരുണാകരനെ പോലെ ദീർഘദൃഷ്ടിയോടെ തീരുമാനങ്ങളെടുക്കുന്ന നേതൃത്വം ഇന്ന് കോൺഗ്രസിൽ ഇല്ല. കെ-റെയിലിന്റെ പേരിൽ സമരാഭാസമാണ് നടക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് കോൺഗ്രസ് സമരം ചെയ്യാൻ പഠിച്ചതെന്നും നന്ദിഗ്രാമാക്കരുത് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയിലൂടെ കോൺഗ്രസിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
കെ-റെയിൽ സമരം രാഷ്ട്രീയ സമരമാണ് എന്നതിനാൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. പോലീസിനെ അക്രമിച്ചാലാണ് പ്രശ്നം. പോലീസിനെ അക്രമിച്ചില്ലെങ്കിൽ പ്രശ്നമില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നതെന്നും കോടിയേരി ഓർമ്മിപ്പിച്ചു.
മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് സർക്കാരിന് ഒന്നും കിട്ടാനില്ല. എന്തെങ്കിലും മാറ്റങ്ങളും വികസനവുമുണ്ടാക്കാനാണ് സർക്കാർ തീരുമാനമെന്നും ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല ഒപ്പം നിർത്താനാണ് സർക്കാരിന്റെ ശ്രമമെന്നും എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Comments