വെല്ലിംഗ്ടൺ : കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് പിന്തുണയുമായി മുൻ ന്യൂസിലാന്റ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ്. ചിത്രം സെൻസർ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാ രാജ്യങ്ങളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ഒരിക്കലും സെൻസർ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ചീഫ് സെൻസർ ചിത്രത്തെ വീണ്ടും അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
ദി കശ്മീർ ഫയൽ സെൻസർ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. 1.1 ബില്യൺ ജനങ്ങൾ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞു. 1990 കളിൽ കശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. 32 വർഷങ്ങൾക്ക് ശേഷവും നാല് ലക്ഷത്തോളം പണ്ഡിറ്റുകൾക്ക് ഇന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല.
യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന ഈ ചിത്രം സെൻസർ ചെയ്യുന്നത് മാർച്ച് 15 ന് ന്യൂസിലാന്റിൽ നടന്ന പ്രശ്നങ്ങളും 9/11 ഭീകരാക്രമണവും പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കുന്നതിന് തുല്യമാണ്. ഇസ്ലാമിന്റെ പേരിൽ തീവ്രവാദം നടത്തുന്നവർക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പോരാടുന്നുണ്ട്. ഇസ്ലാമോഫോബിയക്കെതിരെ ശബ്ദിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കരുത് എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എന്ത് വിലകൊടുത്തും തീവ്രവാദത്തെ ശക്തമായി എതിർക്കുകയാണ് വേണ്ടത്. ഇത്തരം സെൻസർഷിപ്പുകൾ ന്യൂസിലാന്റിലെ ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്നും പീറ്റേഴ്സ് മുന്നറിയിപ്പ് നൽകി.
Comments